കട്നി: മദ്ധ്യപ്രദേശിൽ ആഫ്രിക്കൻ പന്നിപ്പനി വ്യാപകം. കട്നി ജില്ലയിൽ രോഗം ബാധിച്ച് 85 പന്നികൾ ചത്തു. 115 പന്നികൾക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് വെറ്ററിനറി വകുപ്പ് അറിയിച്ചു. പ്രദേശത്ത് പന്നിപ്പനി വ്യാപകമായി പകരുന്നുണ്ട്. ജില്ലയിലുള്ള പന്നികളെ കണ്ടെത്തുന്നതിനുള്ള സർവേ നടപടികൾ പുരോഗമിക്കുകയാണെന്നും പ്രതിരോധത്തിനായി രണ്ട് സോണുകൾ രൂപീകരിച്ചിട്ടുണ്ടെന്നും വെറ്ററിനറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ.കെ.സിംഗ് പറഞ്ഞു.
രോഗം ബാധിച്ച പന്നികളെ കൊന്നൊടുക്കാനാണ് തീരുമാനം. രോഗം ബാധിച്ച പന്നികളെ കൊന്നതിന് നഷ്ടപരിഹാര തുകയും കർഷകർക്ക് നൽകും. നാലു സംഘങ്ങളാണ് പ്രദേശത്ത് സർവേ നടത്തുന്നത്. രണ്ട് ദിവസത്തിനുള്ളിൽ സർവേ പൂർത്തിയാകും. അതിനു ശേഷമായിരിക്കും പ്രദേശങ്ങളിലെ രോഗബാധയുള്ള പന്നികളെ കൊല്ലുന്നത്.
നഷ്ടപരിഹാര തുക കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും പന്നികളുടെ തൂക്കത്തിനനുസരിച്ച് വിതരണം ചെയ്യുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. 2200 രൂപയ്‌ക്കും പരമാവധി 15000 രൂപയ്‌ക്കും ഇടയിലായിരിക്കും നഷ്ടപരിഹാരം. രോഗബാധിത പ്രദേശങ്ങളിൽ വിദഗ്ധ സംഘമായിരിക്കും സർവേ നടത്തുക.
Comments