തിരുവനന്തപുരം : ചാൻസിലർ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് മൂന്ന് കത്തുകൾ മുഖ്യമന്ത്രി അയച്ചിരുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരു മാസത്തിനിടെ മൂന്ന് കത്തുകളാണ് അദ്ദേഹം അയച്ചത്. എന്നാൽ താനത് നിഷേധിക്കുകയായിരുന്നു. നിയമവിരുദ്ധ നീക്കങ്ങൾക്ക് ഞാൻ സഹായം നൽകുമെന്നാണ് മുഖ്യമന്ത്രി ഉൾപ്പെടെ കരുതിയിരുന്നത്. എന്നാലത് നടക്കില്ല. സർക്കാരിന്റെത് ഭരണഘടനാ ലംഘനമാണെന്നും വിസി നിയമനത്തിൽ സർക്കാറിന് റോളില്ലെന്ന് സൂപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു. ജനം ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഗവർണറുടെ പരാമർശം.
തന്നെ ചാൻസലർ സ്ഥാനത്ത് നിന്ന് പുറത്താക്കാൻ അവർ ആരാണെന്നാണ് ഗവർണർ ചോദിച്ചത്. അവർ ആവശ്യം ഉന്നയിക്കുക മാത്രമാണ് ചെയ്യുന്നത്. ഓർഡിനൻസ് തന്റെ കൈയ്യിൽ എത്തിയാൽ ഒപ്പുവെയ്‌ക്കാത്ത ബില്ലുളെപ്പറ്റി ചോദിക്കും. ഈ ബില്ലുകളിൽ നേരത്തെയും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാലത് നൽകാൻ ആരും ഇതുവരെ തയ്യാറായിട്ടില്ല. ഓർഡിനൻസിൽ നേരിട്ടെത്തി വിശദീകരണം നൽകിയാൽ മാത്രമേ താനതിൽ ഒപ്പിടുകയുള്ളൂ എന്നും ഗവർണർ പറഞ്ഞു. തന്നെ ലക്ഷ്യം വെച്ചാണ് ബില്ല് പാസാക്കിയത് എന്ന് ബോധ്യപ്പെട്ടാൽ ഒപ്പിടില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.
എല്ലാ സംസ്ഥാനങ്ങളിലും ഗവർണർമാരാണ് സർവ്വകലാശാല ചാൻസലർമാരായിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന ധനമന്ത്രിക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു നടപടിയും എടുക്കാതിരുന്നതിൽ അത്ഭുമതമില്ല. സിപിഎം കൺവീനർ ഇപി ജയരാജനെയും ഗവർണർ കുറ്റപ്പെടുത്തി. പിണറായി സർക്കാരിലെ ഒരു മന്ത്രി ഭരണഘടനയെ പരസ്യമായി അപമാനിച്ചിരുന്നു. എന്നാൽ ഇതിനെ വിമർശിക്കാൻ പാർട്ടി നേതൃത്വം തയ്യാറായില്ല. മറ്റൊരു മന്ത്രി പാകിസ്താന്റെ ഭാഷയിൽ സംസാരിച്ചു. ആ മന്ത്രിക്കെതിരെയും നടപടി ഉണ്ടായില്ല. ഇതിനെതിരെയൊന്നും നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും ഗവർണർ പറഞ്ഞു.
ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് വിമർശനം. ആർക്കും തന്നെ വിമർശിക്കാം. എന്നാൽ മന്ത്രിമാർക്ക് തന്നെ വിമർശിക്കാൻ അധികാരമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്നും അക്രമത്തിൽ വിശ്വസിക്കുന്നവരാണ് കമ്യൂണിസ്റ്റുകാർ. സാധാരണക്കാർക്ക് വേണ്ടി അല്ല ഇപ്പോൾ കേരളത്തിൽ ഭരണം നടത്തുന്നത്. പാർട്ടി കേഡറുകൾക്ക് വേണ്ടി മാത്രം ഭരണം നടത്തുന്നു. യുവജനങ്ങൾക്ക് കേരളത്തിലുളള പ്രതീക്ഷ നഷ്ടപ്പെട്ടു. കേരളത്തിലെ യുവാക്കൾ തൊഴിലിനായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിന് പോലും അവർക്ക് മറ്റ് സംസഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. പാർട്ടിക്കാർക്ക് മാത്രമാണ് ഇപ്പോൾ ജോലി ലഭിക്കുന്നത്. പുറത്ത് പോയി പഠിക്കുന്നത് ഒരു തെറ്റല്ല. എന്നാൽ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് സംസ്ഥാനത്ത് നിന്ന് പുറത്ത് പോകുന്നത് വളരെ അപകടകരമാണെന്ന് ഗവർണർ കൂട്ടിച്ചേർത്തു.
ഇന്ന് കേരളത്തിൽ നാല് വർഷത്തെ കോഴ്‌സിന് ചേർന്നാൽ അത് പൂർത്തിയാകാൻ അഞ്ച് വർഷം എടുക്കുന്നുവെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. കേരളത്തിലെ സർവ്വകലാശാലകളിൽ എന്നും പ്രശ്‌നങ്ങളാണ്. കൊലപാതകങ്ങൾ ഉൾപ്പെടെ ഇവിടെ നടക്കുന്നു. എന്നാൽ കർണാടകം പോലുള്ള സംസ്ഥാനങ്ങളിൽ ഇത്തരം പ്രശ്‌നങ്ങളില്ലെന്ന് ഗവർണർ വ്യക്തമാക്കി.
Comments