ഓക്ലാന്റ് : ലോകകപ്പ് ക്രിക്കറ്റിൽ രണ്ടാം ടി20 കിരീടത്തിലേയ്‌ക്ക് ഒരു ചുവടുകൂടി അടുത്ത പാകിസ്താൻ മൂന്ന് പതിറ്റാണ്ട് പിന്നിലെ ഓർമ്മകളുടെ ആവേശത്തിൽ. 1992ൽ ഏകദിന ലോക കിരീടം നേടിയ പാകിസ്താന്റെ സെമി എതിരാളി അന്നും ന്യൂസിലാന്റ് ആയിരുന്നു. ഒരു ലോകകപ്പിലും പാകിസ്താൻ സെമിയിൽ ന്യൂസിലാന്റിനോട് തോറ്റിട്ടില്ല.
അന്ന് കരുത്തരായ ഓസീസ് ഒന്നാം സ്ഥാനക്കാരായി സെമിയിൽ നിലയുറപ്പിച്ചപ്പോൾ നാലാം സ്ഥാനക്കാരായ ന്യൂസിലാന്റ് നേരിട്ടത് പാകിസ്താനെയായിരുന്നു. അന്ന് പക്ഷെ ഗ്രൂപ്പ് ഘട്ടങ്ങളില്ലായിരുന്നു. ഏറ്റവും മികച്ച പോയിന്റും റൺറേറ്റുമുള്ള നാല് ടീമുകളാണ് സെമിയിൽ കളിച്ചത്. ബെൻസൺ ആന്റ് ഹെഡ്ജസ് ലോകകപ്പ് സെമിയിൽ ആദ്യം ബാറ്റിംഗിനിറങ്ങിയ കിവീസ് 7ന് 262 റൺസാണ് എടുത്തത്. നായകൻ മാർട്ടിൻ ക്രോ നേടിയ 91 റൺസും കെൻ റുഥർഫോഡ് നേടിയ 51 റൺസുമാണ് ഭേദപ്പെട്ട സ്‌കോർ നൽകിയത്.
ഇമ്രാൻഖാന്റെ നായകത്വത്തിൽ പാകിസ്താൻ നാല് വിക്കറ്റിനാണ് ജയിച്ച് ഫൈനലിലേയ്‌ക്കും പിന്നീട് കിരീടവും നേടിയത്. പുറത്താകാതെ ജാവേദ് മിയാൻ ദാദിന്റെ 57 റൺസും തകർത്തടിച്ച ഇൻസമാം ഉൾ ഹഖിന്റെ 60 റൺസുമാണ് പാകിസ്താനെ ഫൈനലിലേയ്‌ക്ക് എത്തിച്ചത്. ഓപ്പണറായിരുന്ന റമീസ് രാജ(44)യും, ഇമ്രാൻ ഖാനുമാണ് (44)തുടക്കം ഭദ്രമാക്കിയത്. ഇൻസമാം ഉൾ ഹഖ് എന്ന ലോകോത്തര മധ്യനിര ബാറ്ററുടെ താരോദയം കണ്ട മികച്ച ഇന്നിംഗ്സ് പിറന്നതും ഇതേ മത്സരത്തിലാണ്.
ഇത്തവണയും ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായിട്ടാണ് അപ്രതീക്ഷിതമായി പാക് നിര സെമിയിലെത്തിയത്. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിൽ തീർത്തും നിറം മങ്ങിയ ഓപ്പണിംഗ് ജോഡികളായ റിസ്വാന്റേയും ബാബർ അസമിന്റേയും അർദ്ധ സെഞ്ച്വറി മികവിലാണ് പാകിസ്താൻ 1992 ആവർത്തിച്ചുകൊണ്ട് അനായാസ ജയം സ്വന്തമാക്കിയത്.
Comments