ലക്നൗ: ഉത്തർപ്രദേശിൽ മസ്ജിദിനുള്ളിൽ ഖുർആൻ കത്തിച്ച് സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ഷാജഹാൻപൂർ സ്വദേശികളായ സിക്കന്ദർ, കിച്ചാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൂടുതൽ പ്രതികൾക്കായി പോലീസിന്റെ ഊർജ്ജിത അന്വേഷണം പുരോഗമിക്കുകയാണ്.
ഫർക്ക് ഇ ഇസ്ലാം മിയാൻ മസ്ജിദിലാണ് പ്രതികൾ ഖുർആൻ കത്തിച്ച് വർഗ്ഗീയ സംഘർഷത്തിന് ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഖുർആൻ കത്തിച്ച താജ് മുഹമ്മദിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൂട്ടാളികളും അറസ്റ്റിലായിരിക്കുന്നത്. സംഭവത്തിൽ തിരിച്ചറിയുന്ന 18 പേർക്കെതിരെയും, തിരിച്ചറിയാനാകാത്ത 300 പേർക്കെതിരെയുമാണ് കേസ് എടുത്തിട്ടുള്ളത്. സംഭവത്തിന് ശേഷം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് താജ് മുഹമ്മദിനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്.
ഈ മാസം രണ്ടിനായിരുന്നു പ്രതികൾ ചേർന്ന് ഖുർആൻ കത്തിച്ചത്. 300ലധികം ആളുകൾ ഉൾപ്പെടുന്ന സംഘം മസ്ജിദിനുള്ളിൽ ഒത്ത് കൂടിയ ശേഷം ഖുർആൻ കത്തിക്കുകയായിരുന്നു. സംഭവത്തിൽ പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 147, 186, 341 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.
Comments