ന്യൂഡൽഹി: ഡൽഹിയിൽ മുൻ സൈനികനെ തട്ടിക്കൊണ്ട് പോയതായി പരാതി. സർക്കാർ സർവ്വോദയ കന്യാ വിദ്യാലയത്തിലെ ജീവനക്കാരൻ കൂടിയായ രാജേന്ദ്ര പ്രസാദിനെയാണ് കാണാതെയായത്. പിന്നിൽ പോപ്പുലർ ഫ്രണ്ട് ആണെന്നാണ് കുടുംബത്തിന്റെ പരാതിയിൽ പറയുന്നത്.
തിങ്കളാഴ്ച മുതലാണ് രാജേന്ദ്ര പ്രസാദിനെ കാണാതെ ആയത്. വൈകീട്ട് ജോലി കഴിഞ്ഞ് സ്‌കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങി. എന്നാൽ വീട്ടിൽ എത്തിയില്ലെന്നാണ് കുടുംബം പറയുന്നത്. ഫോണിൽ നിരവധി തവണ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. ഇതിനിടെ ഭാര്യയുടെ ഫോണിലേക്ക് ഒരു വാട്‌സ് ആപ്പ് സന്ദേശം ലഭിച്ചു. ഇതോടെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
കാണാതായതിന് പിന്നാലെ വാട്‌സ് ആപ്പിൽ പോപ്പുലർ ഫ്രണ്ടിന്റെ കൊടിയുടെ ചിത്രവും കഴുത്തറുത്ത് കൊലപ്പെടുത്തുമെന്ന ഭീഷണി സന്ദേശവുമാണ് എത്തിയത്. പാകിസ്താനിൽ നിന്നാണ് സന്ദേശം എന്നും സന്ദേശം അയച്ചയാൾ വ്യക്തമാക്കുന്നുണ്ട്. പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളുമായി ബന്ധപ്പെട്ട് ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ഏതാനും നാളുകളായി ഒരു സംഘടനയിലെ ആളുകൾ പിന്തുടരുന്നുണ്ടെന്ന് രാജേന്ദ്ര പ്രസാദ് പറഞ്ഞതായി കുടുംബം പറഞ്ഞു. അവരുടെ സംഘടനയിൽ ചേർന്ന് പ്രവർത്തിക്കാൻ പല പ്രാവശ്യം നിർബന്ധിച്ചു. വഴങ്ങാതെ വന്നതോടെയാകാം അദ്ദേഹത്തെ തട്ടിക്കൊണ്ട് പോയതെന്നും കുടുംബം വ്യക്തമാക്കി.
Comments