അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക പുറത്തുവിട്ട് ബിജെപി കേന്ദ്രനേതൃത്വം. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഗാട്ലോദിയ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. ആദ്യ പട്ടികയിൽ 160 മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ രിവാബ ജഡേജ സുപ്രധാന മണ്ഡലമായ ഉത്തര ജാംനഗറിൽ നിന്നും ജനവിധി തേടും. കേന്ദ്രമന്ത്രിമാരായ മൻസുഖ് മാണ്ഡവ്യ, ഭൂപേന്ദർ യാദവ്, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ.പാട്ടീൽ എന്നിവർ സംയുക്തമായിട്ടാണ് പട്ടിക പുറത്തിറക്കിയത്. ഡിസംബർ 1 നും 5നുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രതിപക്ഷത്തിനിടയിൽ വൻ ആശയക്കുഴപ്പം ഉണ്ടായിരിക്കുകയാണെന്നും മികച്ച പ്രതിപക്ഷ നേതാക്കളെല്ലാം ബിജെപിയിലേക്ക് വരുന്നതും സ്ഥാനാർത്ഥി പട്ടികയെ സ്വാധീനിച്ചി ട്ടുണ്ടെന്ന് പാട്ടീൽ പറഞ്ഞു. കോൺഗ്രസ് വിട്ട് ഹാർദ്ദിക് പട്ടേലിന് വീരാംഗാം മണ്ഡലത്തിൽ ബിജെപി സീറ്റ് നൽകി. ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സാംഘ്വി മദൂര മണ്ഡലത്തിൽ നിന്നും മത്സരിക്കും.
കഴിഞ്ഞ ദിവസം ഗുജറാത്ത് ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, തിരഞ്ഞെടുപ്പ് ചുമതലയുള്ള മഹാരാഷ്ട്ര ഉപമുഖ്യമന്ത്രികൂടിയായ ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രിമാരായ ഭൂപേന്ദ്ര യാദവ്, മുൻ കർണ്ണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ എന്നിവർ പങ്കെടുത്തിരുന്നു.
നിർണ്ണായക യോഗത്തിലാണ് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മറ്റ് മൂന്ന് പ്രമുഖ ബിജെപി നേതാക്കളും മത്സരിക്കേണ്ടതില്ലെന്ന തീരുമാനം വന്നത്. എല്ലാ മുതിർന്ന നേതാക്കളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിക്കണമെന്നുമുള്ള നിർദ്ദേശമാണ് നരേന്ദ്രമോദി മുന്നോട്ട് വച്ചിരിക്കുന്നത്.
Comments