ന്യൂഡൽഹി : ജ്ഞാൻവ്യാപി കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജ്ഞാൻവ്യാപി സമുച്ചയത്തിന്റെ സംരക്ഷണം നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയാണ് കോടതി പരിഗണിക്കുന്നത്. മസ്ജിദ് ഉൾപ്പെടുന്ന ജ്ഞാൻവ്യാപി സമുച്ചയത്തിന് കോടതി നേരത്തെ തന്നെ സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. സംരക്ഷണ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് മുൻ ഉത്തരവ് തുടരണമെന്ന ആവശ്യവുമായി അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ സുപ്രിംകോടതിയിലെത്തിയത്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. പ്രദേശം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അതിന് മുൻ ഉത്തരവ് നീട്ടിക്കൊണ്ടുള്ള കോടതിയുടെ മറ്റൊരു ഉത്തരവ് ആവശ്യമാണെന്നും ശങ്കർ ജെയിൻ ഹർജിയിൽ ആവശ്യപ്പെടുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, പി എസ് നരസിംഹ എന്നിവരും ഹർജി പരിഗണിക്കുന്ന ബെഞ്ചിൽ ഉൾപ്പെടുന്നു.ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ഹർജി പരിഗണിക്കുമെന്നാണ് സൂചന .
മസ്ജിദിന്റെ പടിഞ്ഞാറൻ മതിലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പാർവതി ദേവിയുടെ ആരാധനാലയമായ മാ ശൃംഗാർ ഗൗരി പ്രതിഷ്ഠയിൽ ആരാധന നടത്താൻ അവകാശം നൽകണമെന്നാവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകൾ നൽകിയ ഹർജിയും, ഇതിനെതിരെ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി സമർപ്പിച്ച ഹർജിയുമാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഹർജി പരിഗണിക്കാനുള്ള ബെഞ്ചും സുപ്രിംകോടതി ഇന്ന് തീരുമാനിക്കും.
Comments