തിരുവനന്തപുരം : ഗവർണർ വിദ്യാഭ്യാസ മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി. നാടിന്റെ വികസനം തടസപ്പെടുത്തുകയാണ് ഗവർണർ ചെയ്യുന്നത്. ചാൻസലറെ മാറ്റുന്ന കാര്യത്തിൽ ഭരണഘടനാപരമായ നടപടികൾ സ്വീകരിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു. ഇതിനായി പ്രത്യേക സമ്മേളനം വിളിക്കുന്നതിനെ കുറിച്ച് അലോചിച്ചിട്ടില്ല.
ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്ല് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓർഡിനൻസ് ഗവർണർക്ക് അയച്ചത്.
ഗവർണർ വിവാദങ്ങൾക്ക് നേതൃത്വം നൽകുകയാണെന്നാണ് ശിവൻകുട്ടിയുടെ ആരോപണം. ഗവർണർ വിദ്യാഭ്യാസ മേഖലക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. നാടിന്റെ വികസനം തടസപ്പെടുത്തുന്നു. പ്രതിപക്ഷത്തേക്കാൾ ശക്തമായി സർക്കാരിനെ എതിർക്കുന്നത് ഗവർണറാണെന്നും മന്ത്രി പറഞ്ഞു.
ഉപയോഗിക്കാൻ പാടില്ലാത്ത ഭാഷയിലാണ് ഗവർണർ മുഖ്യമന്ത്രിയെ വിമർശിക്കുന്നത്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റി വിദ്യാഭ്യാസ രംഗത്തെ വിദഗ്‌ദ്ധരെ ചാൻസലറായി നിയമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രിസഭ പാസാക്കിയ ബില്ല് ആർക്കും എതിരല്ലെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. ബില്ലിൽ ആശയക്കുഴപ്പമില്ല. രാജ്ഭവനിലേക്ക് അയച്ച ഓർഡിനൻസിൽ ഒപ്പ് ഇടുന്നതാണ് മര്യാദ. ജനാധിപത്യ നടപടി ക്രമമനുസരിച്ച് ഗവർണർ ഒപ്പിടണമെന്നും മന്ത്രി വ്യക്തമാക്കി.
Comments