ലോകകപ്പ് ഫുട്ബോൾ ആരംഭിക്കാൻ കേവലം എട്ട് ദിവസങ്ങൾ മാത്രം അവശേഷിക്കേ, ലോകമെമ്പാടും ഫുട്ബോൾ ലഹരിയിലാണ്. ഈ സന്ദർഭത്തിൽ തങ്ങളുടെ ഇഷ്ടടീമുകൾക്കായി ആരാധകരും നിരന്നു കഴിഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ ഫുട്ബോൾ ആരാധകരുള്ള ടീമുകളിൽ ഒന്നാണ് ബ്രസീൽ. എന്നാൽ, ഈ ലോകകപ്പിലെ ബ്രസീലിന്റെ സാദ്ധ്യതകളിൽ ആശങ്ക പങ്കുവെക്കുകയാണ് ബ്രസീലിയിൻ ഇതിഹാസ താരം റോബർട്ടോ കാർലോസ്.
പ്രതിഭാ സമ്പന്നമാണ് ബ്രസീൽ ടീമെങ്കിലും, ടീമിന് ആ പഴയ ആവേശം ഇല്ലെന്നാണ് ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിൽ റോബർട്ടോ കാർലോസ് പറയുന്നത്. ജോഗോ ബൊനീറ്റോയുടെ ആ പഴയ ആവേശം ടീമിന് അന്യമായി എന്നാണ് കാർലോസിന്റെ നിരീക്ഷണം.
മുൻകാലങ്ങളിൽ ബ്രസീലിന്റെ മുന്നേറ്റ നിരയും പ്രതിരോധ നിരയും ഒരേ പോലെ ശക്തമായിരുന്നു. എന്നാൽ ഇന്ന് ആക്രമണ നിരയുടെ നിലവാരത്തിനൊത്ത് പ്രതിരോധ നിര ഉയരുന്നോ എന്ന കാര്യത്തിൽ സംശയമാണ്. പൊസിഷനിംഗിൽ ടീം പ്രതാപകാലത്തിലെ നിലവാരത്തിലേക്ക് ഉയരണം എന്നാണ് റോബർട്ടോ കാർലോസിന്റെ അഭിപ്രായം.
മറ്റേതൊരു പ്രധാന ടൂർണമെന്റിനേക്കാളും ആരാധകർ പ്രതീക്ഷ വെക്കുന്ന ടൂർണമെന്റാണ് ഫിഫ ലോകകപ്പ്. കളിക്കളത്തിൽ സന്തോഷത്തോടെയും ആവേശത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് താരങ്ങൾ കളിക്കേണ്ടത്. ആ ആവേശം കാണികളിലേക്കും പടരുമ്പോൾ കാൽപ്പന്ത് കളി ലഹരിയായി മാറും. കപ്പിൽ കുറഞ്ഞതൊന്നും ബ്രസീലിന് ഇക്കുറിയും പ്രതീക്ഷിക്കാനാവില്ല എന്നും റോബർട്ടോ കാർലോസ് പറയുന്നു.
ഫുട്ബോളിന്റെ പേരിൽ അറിയപ്പെടുന്ന, അങ്ങനെ അറിയപ്പെടാൻ ആഗ്രഹിക്കുന്ന രാജ്യമാണ് ബ്രസീൽ. ആ രാജ്യത്തേക്ക് ലോകകിരീടം കൊണ്ടു വരാനുള്ള അവസരമാണ് ഇത്. ഫുട്ബോളിനും രാജ്യത്തിനും ഇത് അസുലഭ മുഹൂർത്തമാണെന്നും ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിൽ റോബർട്ടോ കാർലോസ് പറഞ്ഞു.
Comments