നോയിഡ: നായകളുടെ ആക്രമണം വർധിച്ചതിന് പിന്നാലെ കർശന നിർദ്ദേശങ്ങളുമായി നോയിഡ അതോറിറ്റി. വീടുകളിൽ നായ്‌ക്കളെ വളർത്തുന്നവർ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. അല്ലാത്ത പക്ഷം 2000 രൂപ പിഴ ചുമത്തും. നായ്‌ക്കളുടെ കടിയേറ്റ് ആർക്കെങ്കിലും പരിക്കേറ്റാൽ ഉടമയ്‌ക്ക് 10,000 രൂപ പിഴ ചുമത്തുമെന്നും നോയിഡ അതോറിറ്റി സിഇഒ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചേർന്ന നോയിഡ ബോർഡ് മീറ്റിംഗിലാണ് വളർത്തുമൃഗങ്ങളുടെ കാര്യത്തിൽ നിർണായക തീരുമാനങ്ങൾ എടുത്തത്. അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് നോയിഡ നഗരപരിധിക്കുള്ളിൽ നിയമങ്ങൾ കർശനമാക്കുന്നത്. വീട്ടിൽ വളർത്തുന്ന നായ്‌ക്കൾ പൂച്ചകൾ തുടങ്ങിയവയ്‌ക്ക് രജിസ്‌ട്രേഷൻ കർശനമാക്കും. അല്ലാത്ത പക്ഷം പിഴ ഈടാക്കും.
നിയമലംഘകർ എല്ലാ മാസവും 2000 രൂപ വീതം പിഴയൊടുക്കേണ്ടി വരും. ആക്രമണകാരികളായ തെരുവുനായ്‌ക്കൾക്ക് വേണ്ടി ഡോഗ് ഷെൽട്ടർ നിർമ്മിക്കും. ഇത്തരം നായ്‌ക്കളെ കണ്ടുപിടിച്ച് ഇവിടേക്ക് മാറ്റും. വീടുകൾക്ക് പുറത്ത് നായ്‌ക്കൾക്ക് ഭക്ഷണം നൽകാനുള്ള സ്ഥലം കൃത്യമായി രേഖപ്പെടുത്തും. പൊതുസ്ഥലങ്ങളിൽ വളർത്തുനായ്‌ക്കൾ ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾക്ക് ഉടമ ഉത്തരവാദിയായിരിക്കും. ആർക്കെങ്കിലും കടിയേൽക്കുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്തവും പൂർണമായി ഉടമയ്‌ക്കായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Comments