തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥിനിക്ക് ട്യൂഷൻ അദ്ധ്യാപകന്റെ മർദ്ദനം. തിരുവനന്തപുരം നിറമൺകരയിലാണ് സംഭവം. തമലം സ്വദേശിയായ പെൺകുട്ടിക്കാണ് മർദ്ദനമേറ്റത്. ക്ലാസിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവന്നുവെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. തുടർന്ന് പെൺകുട്ടി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവമുണ്ടായത്. ട്യൂഷൻ ക്ലാസിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവരരുത് എന്ന് നിർദേശമുണ്ടായിരുന്നു. ഇതനുസരിക്കാത്തതിന്റെ പേരിലായിരുന്നു മർദ്ദനം. അദ്ധ്യാപകൻ കരണത്തടിച്ചതോടെ പെൺകുട്ടി ബോധരഹിതയായി വീഴുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കളും പോലീസും സ്ഥലത്തെത്തി. തുടർന്ന് പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ നിന്ന് പിന്നീട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ ഗൈഡ്‌ലൈൻ ട്യൂഷൻ സെന്ററിലെ അദ്ധ്യാപകൻ മോഹനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. എന്നാൽ കാലങ്ങളായി മകളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അദ്ധ്യാപകനെതിരെ പോലീസിൽ പരാതി നൽകാൻ പെൺകുട്ടിയുടെ മാതാപിതാക്കൾ തയ്യാറായിട്ടില്ല. അതിനാൽ പെൺകുട്ടിയുടെ മൊഴിയെടുത്തതിന് ശേഷം കുട്ടിയ്‌ക്ക് പരാതിയുണ്ടെങ്കിൽ കേസെടുക്കാനാണ് പോലീസിന്റെ നീക്കം.
Comments