മെല്‍ബണ്‍: ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്താനെ എറിഞ്ഞ് വിറപ്പിച്ച് ഇംഗ്ലണ്ട്. പാകിസ്താനെതിരെ ഇംഗ്ലണ്ടിന് 138 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 38 റണ്‍സെടുത്ത ഷാന്‍ മസൂദ് ആണ് പാകിസ്താന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ബാബര്‍ അസം 28 റൺസും മുഹമ്മദ് റിസ്‌വാന്‍ 15 റൺസും എടുത്തു. ഇംഗ്ലണ്ടിനായി സാം കറന്‍ നാലോവറില്‍ 12 റണ്‍സ് വിട്ടു കൊടുത്ത് 3 വിക്കറ്റും ആദില്‍ റഷീദ് നാലോവറില്‍ 22 റണ്‍സ് മാത്രം നൽകി 2 വിക്കറ്റും സ്വന്തമാക്കി.
ഇംഗ്ലണ്ട് ബോളർമാരുടെ മുന്നിൽ പതറിക്കൊണ്ട് കളി തുടങ്ങിയ പാകിസ്താൻ എട്ടാം ഓവറിലാണ് 50 കടന്നത്. പത്ത് ഓവർ പിന്നിടുമ്പോള്‍ 68 റണ്‍സ് മാത്രമായിരുന്നു പാകിസ്താന് ഉണ്ടായിരുന്നത്. എന്നാൽ ലിയാം ലിവിംഗ്‌സ്റ്റണ്‍ എറിഞ്ഞ പതിനൊന്നാം ഓവറില്‍ 16 റണ്‍സടിച്ച് പാകിസ്താൻ വേഗം വർദ്ധിപ്പിക്കാൻ ശ്രമിച്ചെങ്കിലും പന്ത്രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ബാബര്‍ അസമിനെ ആദില്‍ റഷീദ് ഔട്ട് ആക്കിയതോടെ പാക് കുതിപ്പിന് പൂട്ട് വീണു. പിന്നാലെ ബെന്‍ സ്റ്റോക്സ് ഇഫ്തീഖര്‍ അഹമ്മദിനെ പുറത്താക്കിയതോടെ പാകിസ്താൻ 84-4 എന്ന നിലയിലേയ്‌ക്ക് വീണ്ടും കൂപ്പുകുത്തി.
15-ാം ഓവറിലാണ് പാകിസ്താൻ 100 കടന്നത്. 15 ഓവര്‍ പിന്നിടുമ്പോള്‍ 106-4 ആയിരുന്നു പാക് ടീമിന്റെ സ്കോര്‍. ടീമിന് പ്രതീക്ഷ നൽകി കൊണ്ട് ക്രീസിൽ നിന്നിരുന്ന ഷാന്‍ മസൂദിനെ(28 പന്തില്‍ 38) പതിനേഴാം ഓവറില്‍ സാം കറനും, ഷദാബ് ഖാനെ (14 പന്തില്‍ 20) പതിനെട്ടാം ഓവറില്‍ ക്രിസ് ജോര്‍ദാനും വീഴ്‌ത്തിയതോടെ 150 കടക്കാമെന്ന പാകിസ്താന്റെ പ്രതീക്ഷ വെറുതെ ആയി. അവസാന പ്രതീക്ഷയായിരുന്ന മുഹമ്മദ് നവാസിനെ(5) പത്തൊമ്പതാം ഓവറില്‍ സാം കറന്‍ മടക്കിയതോടെ പാക് പോരാട്ടം അവസാനിക്കുകയായിരുന്നു. അവസാന അഞ്ച് ഓവറിൽ ഒരു ബൗണ്ടറിറി മാത്രമാണ് പാകിസ്താന് നേടാനായത്.
Comments