അമൃത്സർ: ട്വന്റി 20 ലോകകപ്പിലെ പാകിസ്താന്റെ തോൽവിക്ക് പിന്നാലെ പഞ്ചാബിലെ കോളേജിൽ വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. ജമ്മു കശ്മീർ സ്വദേശികളായ വിദ്യാർത്ഥികൾ ഒരു വശത്തും ബിഹാർ- യുപി സ്വദേശികളായ വിദ്യാർത്ഥികൾ മറുവശത്തും നിന്ന് സംഘർഷമുണ്ടാക്കുകയായിരുന്നു. മതവിദ്വേഷം പരത്തുന്ന പരാമർശത്തിന്റെ പേരിലായിരുന്നു സംഘർഷം.
മോഗയിലെ ലാല ലജ്പത് റായ് കോളേജ് ഹോസ്റ്റലിലായിരുന്നു സംഭവം. സംഭവത്തിൽ കശ്മീർ സ്വദേശികളായ അഞ്ച് വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തതായി ജമ്മു കശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രസ്താവനയിൽ സ്ഥിരീകരിച്ചു. ഇവരെ വിട്ടയക്കാൻ നടപടികൾ തുടരുകയാണെന്നും അസോസിയേഷൻ അറിയിച്ചു.
2021 ട്വന്റി 20 ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്താൻ ജയം നേടിയപ്പോഴും പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ കോളേജിൽ സംഘർഷമുണ്ടായിരുന്നു. പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കിയ കശ്മീർ സ്വദേശികളും ബിഹാർ- യുപി സ്വദേശികളായ വിദ്യാർത്ഥികളും തമ്മിൽ അന്നും സംഘർഷമുണ്ടായിരുന്നു.
Comments