കൊച്ചി : കേരള പോലീസിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി. തൃക്കാക്കരയിലെ കൂട്ടബലാത്സംഗക്കേസിൽ പോലീസുകാരന്റെ പങ്ക് വ്യക്തമായതോടെയാണ് സിപിഎം നേതാവ് പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയത്. വേലി തന്നെ വിളവ് തിന്നുന്നോ എന്നാണ് പികെ ശ്രീമതി ചോദിച്ചത്.
തൃക്കാക്കര പീഡനക്കേസിലെ പ്രതിയായ സിഐ സുനു സ്ഥിരം കുറ്റവാളിയാണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മേയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. തൃക്കാക്കര സ്വദേശിയായ യുവതിയ്‌ക്ക് സഹായ വാഗ്ദാനം നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഇവരുടെ വീട്ടിൽ വെച്ച് തന്നെയാണ് അക്രമം നടന്നത്. തുടർന്ന് ഭീഷണിപ്പെടുത്തി വിവിധ ഇടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കേസിൽ 7 പ്രതികൾ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പേരെ പിടികൂടി.
കോഴിക്കോട് കോസ്റ്റൽ പോലീസ് സ്‌റ്റേഷനിലെ സിഐയാണ് സുനു. ഇയാളെ ഡ്യൂട്ടിക്കിടെ പോലീസ് സ്‌റ്റേഷനിൽ എത്തിയാണ് പിടികൂടിയത്. എന്നാൽ സിഐ സുനു ഇതാദ്യമായല്ല ബലാത്സംഗക്കേസിൽ പിടിയിലാകുന്നത്. 2021 ഫെബ്രുവരിയിൽ മുളവുകാട് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആയിരിക്കെ ആണ് ബിടെക് ബിരുദധാരിയായ യുവതിയ്‌ക്ക് വിവാഹ വാഗ്ദാനം നൽകി ഇയാൾ പീഡിപ്പിച്ചത്. കേസിൽ ഹൈക്കോടതി ജാമ്യം തള്ളിയതോടെ സുനു അറസ്റ്റിലായി.
Comments