ന്യൂഡൽഹി : ഒരുമിച്ച് താമസിച്ചുവരികയായിരുന്ന പെൺസുഹൃത്തിനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ. ഡൽഹിയിലാണ് സംഭവം. 26 കാരിയായ ശ്രദ്ധയെ കൊലപ്പെടുത്തിയ അഫ്താബ് അമീൻ പൂനാവാലയാണ് പിടിയിലായത്. യുവതിയുടെ മൃതദേഹം ഇയാൾ 35 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി പലഭാഗങ്ങളിലായി എറിഞ്ഞ് കളയുകയായിരുന്നു.
മുംബൈയിലെ ഒരു മൾട്ടിനാഷണൽ കമ്പനിയുടെ കോൾ സെന്ററിലാണ് ശ്രദ്ധ ജോലി ചെയ്തിരുന്നത്. അവിടെ വെച്ചാണ് പൂനാവാലയെ കണ്ടുമുട്ടിയത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും ഒരുമിച്ച് താമസിക്കാൻ ആരംഭിക്കുകയും ചെയ്തു. ഈ ബന്ധം വീട്ടുകാർ എതിർത്തതോടെ ഇവർ ഡൽഹിയിലേക്ക് ഒളിച്ചോടുകയായിരുന്നു. ഡൽഹിയിലെ മെഹ്റൗലിയിലുള്ള ഫ്‌ലാറ്റിൽ താമസം ആരംഭിച്ചു.
മെയ് 18 നാണ് കൊല നടന്നത്. ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. യുവതിയെ ഇയാൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം 35 കഷ്ണങ്ങളാക്കി വെട്ടി നുറുക്കുകയായിരുന്നു. ഇത് സൂക്ഷിച്ച് വെക്കാൻ ഫ്രിഡ്ജും വാങ്ങി.
അടുത്ത 18 ദിവസങ്ങളിലായി ഇയാൾ ശരീരത്തിന്റെ ഒരോ ഭാഗങ്ങളും വിവിധ സ്ഥലങ്ങളിലായി എറിഞ്ഞുകളഞ്ഞു. രാത്രി 2 മണിക്കാണ് കൃത്യം നടത്താറുള്ളത്. ഓരോ ദിവസവും ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയാണ് ഇവ എറിഞ്ഞു കളഞ്ഞത്.
ഏറെ നാളായി മകൾ ഫോൺ വിളിക്കാതായതോടെ പിതാവ് വികാസ് മദൻ ഡൽഹിയിൽ എത്തുകയായിരുന്നു. തുടർന്ന് ഫ്‌ലാറ്റിലെത്തി അന്വേഷിച്ചെങ്കിലും മുറി പൂട്ടിയിട്ട നിലയിലായിരുന്നു. ഇതോടെയാണ് അദ്ദേഹം പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൂനവാലയെ പിടികൂടിയത്. യുവതിയുടെ ശരീരഭാഗങ്ങൾ കണ്ടെടുക്കുന്നതിന് വേണ്ടി ശ്രമങ്ങൾ നടത്തിവരികയാണ്.
Comments