ന്യൂയോർക്ക്: നിയമം ലംഘിച്ച് പത്ത് വയസ്സുകാരനെ ടാറ്റൂ അടിപ്പിച്ച സംഭവത്തിൽ മാതാവ് അറസ്റ്റിൽ. ന്യൂയോർക്കിലെ ഹൈലാൻഡിലാണ് സംഭവം. സ്‌കൂളിലെ നഴ്‌സിംഗ് ഓഫീസിലെത്തി വാസ്ലിൻ ചോദിച്ചപ്പോഴാണ് കുട്ടിയുടെ കൈത്തണ്ടയിൽ ടാറ്റു അടിച്ചത് നഴ്‌സിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ മാതാവ് ക്രിസ്റ്റൽ തോമസ്, ലൈസൻസ് ഇല്ലാത്തതിന് ടാറ്റു ആർട്ടിസ്റ്റ് ഓസ്റ്റിൻ സ്മിത്ത് എന്നിവരാണ് അറസ്റ്റിലായത്.
അമ്മയുടെ അനുമതിയോടെ അയൽവാസിയാണ് കൈയിൽ ടാറ്റൂ അടിച്ചതെന്ന് കുട്ടി പോലീസിനെ അറിയിച്ചു.18 വയസിൽ താഴെയുള്ള കുട്ടികളെ മാതാപിതാക്കളുടെ അനുമതിയോട് കൂടിയോ അല്ലാതെയോ ടാറ്റൂ അടിക്കുന്നതിൽ നിന്ന് വിലക്കുന്നതാണ് ന്യൂയോർക്കിലെ നിയമം.ന്യൂയോർക്കിൽ 18-ന് വയസിന് താഴെയുള്ളവർ ടാറ്റൂ അടിക്കുന്നതിന് കർശന വിലക്കാണുള്ളത്.
18 വയസാകുന്നതിന് മുൻപ് കുട്ടികൾക്ക് സ്വയം തീരുമാനമെടുക്കാൻ കഴിയില്ലാത്തതിനാലും ശരീരത്തിൽ ആജീവനാന്തമുള്ള അടയാളമായാണ് ടാറ്റൂവിനെ കാണുന്നതെന്നും ആയതിനാലാണ് ടാറ്റൂ ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയതെന്നും വിദഗ്ധർ പറയുന്നു. കുട്ടിയുടെ കൈയിലെ ടാറ്റൂ ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. വിമർശനങ്ങൾക്കൊടുവിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്മയും ടാറ്റൂ ആർട്ടിസ്റ്റും പിടിയിലാകുന്നത്.
Comments