ന്യൂഡൽഹി: സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിൽ ഐആർസിടിസിക്ക് 42 ശതമാനം ലാഭം വർധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇതേസമയത്ത് 159 കോടി ലാഭം നേടിയപ്പോൾ ഈ സാമ്പത്തിക വർഷം നേടിയത് 226 കോടിയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ പാദത്തിൽ 245.5 കോടി രൂപയായിരുന്നു ലാഭം രേഖപ്പെടുത്തിയത്.
വിവിധ റെയിൽവേ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 99 ശതമാനത്തോളം വർധിച്ചിട്ടുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 405 കോടി രൂപ വരുമാനം നേടിയപ്പോൾ ഇത്തവണ 806 കോടി രൂപയാണ് വരുമാനം ലഭിച്ചത്. കൂടാതെ, ഐആർസിടിസിയുടെ ആകെ വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 405 കോടി രൂപയിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 105 ശതമാനം ഉയർന്ന് 832 കോടി രൂപയായിട്ടുണ്ട്.
വരുമാനത്തിലേക്ക് പ്രധാനമായും സംഭാവന ലഭിക്കുന്നത് ഐആർസിടിസിയുടെ കാറ്ററിംഗ് സേവനങ്ങളാണ്. കൊറോണ മഹാമാരിക്ക് ശേഷം ഇരട്ടിയിലധികം വർധനവാണ് കാറ്ററിംഗ് സേവനങ്ങളിൽ ഉണ്ടായത്. ഈ സാമ്പത്തിക വർഷം 334 കോടി രൂപ വരുമാനമാണ് കാറ്ററിംഗ് സേവനങ്ങളിൽ നിന്ന് മാത്രം ലഭിച്ചത്. നേരത്തെ ഇത് 71 കോടി രൂപയായിരുന്നു. ഓൺലൈൻ ടിക്കറ്റ് വിതരണ സംവിധാനം വഴിയും വരുമാനം വർധിച്ചിട്ടുണ്ട്. നേരത്തെ 265 കോടി രൂപ ലഭിച്ചതിൽ നിന്നും ഇത്തവണ 13 ശതമാനം വർധിച്ച് 300 കോടി രൂപയാണ് ഓൺലൈൻ ടിക്കറ്റ് സംവിധാനം വഴി ലഭിച്ചിരിക്കുന്നത്.
Comments