നായ്‌ക്കളെ ഓമനിച്ച് വളർത്തുന്ന നിരവധി പേർ ഉണ്ട് . എന്തിന് മൃഗം എന്നതിലുപരി സ്വന്തം മക്കളായി കാണുന്നവർ വരെ ഇതിൽ ഉൾപ്പെടുന്നു. അതു കൊണ്ട് തന്നെ ഈ നായ്‌ക്കൾക്ക് ഉടുപ്പിട്ടു കൊടുത്തും , പൊട്ട് തൊട്ടും ഒരുക്കുന്നവർ നിരവധിയാണ്. എന്നാൽ ആളുകളെ വിളിച്ച് കൂട്ടി ഉത്സവ പ്രതീതിയിൽ അവയുടെ കല്യാണം നടത്തുന്നതിനെ പറ്റി ചിന്തിക്കാൻ സാധിക്കുമോ .
എന്നാൽ അത്തരത്തിലോരു വിവാഹം നടന്നിരിക്കുകയാണ് വിഹാർ എക്സ്റ്റൻഷനിലെ ജിലെ സിംഗ് കോളനിയിൽ. സ്വീറ്റി , ഷേരു എന്നിങ്ങനെയാണ് വിവാഹിതരായ നായ്‌ക്കളുടെ പേരുകൾ. ഒരു കുറവും ഉണ്ടായിരുന്നില്ല ഇവരുടെ വിവാഹത്തിന് . ചുവന്ന ഷാൾ കൊണ്ട് തല മറച്ച്, പൊട്ടു തൊട്ട്, പാദസരങ്ങളണിഞ്ഞ് നവവധുവായാണ് സ്വീറ്റിയെ വീട്ടുകാർ മണ്ഡപത്തിൽ എത്തിച്ചത്. ഷേരുവും ഒരു നവവരനായി തന്നെ അണിഞ്ഞൊരുങ്ങിയിരുന്നു.
ഒടുവിൽ ക്ഷണിക്കപ്പെട്ട നൂറോളം അതിഥികൾക്ക് മുന്നിൽ സ്വീറ്റിയും ഷേരുവും വിവാഹിതരായി. നാല് ദിവസം മുൻപാണ് കോളനിയിലെ സമീപവാസികളായ രണ്ട് വീട്ടുകാർ ചേർന്ന് സ്വീറ്റിയുടെയും ഷേരുവിന്റെയും വിവാഹം തീരുമാനിക്കുന്നത്. ഒട്ടും വൈകാതെ തന്നെ ഇതിന്റെ ഒരുക്കങ്ങളും പൂർത്തിയാക്കി. മൃഗസ്‌നേഹികളായ സവിതയും ഭർത്താവുമാണ് സ്വീറ്റിയുടെ ഉടമകൾ. മക്കളില്ലാത്തതിനാൽ സ്വന്തം മകളെ പോലെയാണ് സ്വീറ്റിയെ ഇവർ വളർത്തുന്നത്. സവിതയുടെ ഭർത്താവിന്റെ പിന്നാലെ മൂന്ന് കൊല്ലം മുമ്പ് കൂടി വീട്ടിലെത്തിയതാണ് സ്വീറ്റി.
സമീപവാസികൾക്കെല്ലാം സ്വീറ്റിയെ വലിയ കാര്യമാണ്. കഴിഞ്ഞ ദിവസങ്ങളിൽ സ്വീറ്റിയുടെ വിവാഹ കാര്യം അയൽവാസി പറഞ്ഞിരുന്നു. പിന്നാലെയാണ് അയൽവാസിയായ ഷേരുവുമായി സ്വീറ്റിയുടെ വിവാഹം ഉറപ്പിച്ചത്. സ്വന്തം മക്കളുടെ വിവാഹം നടത്തുന്ന അതേ ഒരുക്കത്തോടെയാണ് ഇരു കുടുംബവും സ്വീറ്റിയുടെയും ഷേരുവിന്റെയും വിവാഹം നടത്തിയത്.
Comments