പാലക്കാട്: ആർഎസ്എസ് തേനാരി മണ്ഡൽ ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ പോപ്പുലർഫ്രണ്ട് ഭീകരർ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് ഒരുവർഷം. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്മാരും ഗൂഢാലോചന നടത്തിയവരും ഉൾപ്പെടെ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. പ്രതികളിൽ ഗവ.സ്‌കൂൾ അധ്യാപകനും, ഫയർഫോഴ്സ് ഉദ്യോഗസ്ഥനും, പിഎഫ്ഐ സംസ്ഥാന നേതാക്കളും ഉൾപ്പെടെ ഉണ്ട് എന്നതും ശ്രദ്ധേയമാണ്.
2021 നവംബർ 15ന് രാവിലെ 9 മണിയോടെയാണ് പാലക്കാട് കിണാശ്ശേരി-മമ്പറം റോഡിൽ ഭാര്യക്കൊപ്പം ബൈക്കിൽ വരികയായിരുന്ന സഞ്ജിത്തിനെ വെള്ള മാരുതി കാറിലെത്തിയ അഞ്ചംഗ പിഎഫ്ഐ ഭീകരർ വെട്ടിക്കൊലപ്പെടുത്തിയത്. കൈയിൽ വെട്ടേറ്റ് ബൈക്കിൽ നിന്നും നിയന്ത്രണം വിട്ട് വീണ സഞ്ജിത്തിനെ ഭാര്യക്ക് മുന്നിലിട്ട് അതിദാരുണമായി വെട്ടിക്കൊല്ലുകയായിരുന്നു. ദേശീയപാത വഴി രക്ഷപ്പെട്ട പ്രതികൾ വെട്ടാനുപയോഗിച്ച വാളുകൾ കണ്ണനൂരിന് സമീപത്ത് പാടത്ത് ഉപേക്ഷിച്ചു. കുഴൽമന്ദത്ത് വച്ച് മാരുതി 800 കാർ കേടാവുകയും നന്നാക്കാൻ ശ്രമിക്കുകയും ചെയ്തു. ഇവിടെ വച്ചാണ് പ്രതികൾ വിവിധ സ്ഥലങ്ങളിലേക്ക് രക്ഷപ്പെട്ടത്. കാർ പിന്നീട് പൊള്ളാച്ചിയിൽ പൊളിച്ചുവിറ്റു.
മാത്രമല്ല പ്രതികൾ കൃത്യത്തിനെത്തിയ കാർ പോലീസിന്റെ മൂക്കിൻതുമ്പിൽ ഉണ്ടായിട്ടും പിടികൂടാനും കഴിഞ്ഞില്ല.
പോലീസിന്റെ ഗുരുതരവീഴ്ച ആർഎസ്എസ്-ബിജെപി നേതാക്കൾ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച വെള്ള മാരുതി 800 കാറിന്റെ സിസിടിവി ദൃശ്യമായിരുന്നു ആദ്യം പുറത്ത് വന്നത്. ഇതുവച്ചായിരുന്നു അന്വേഷണം. സഞ്ജിത്തിന്റെ കൊലപാതകം ദേശീയതലത്തിൽ വരെ വാർത്തയായി. ആർഎസ്എസ്-ബിജെപി ദേശീയ-സംസ്ഥാന നേതാക്കൾ സഞ്ജിത്തിന്റെ വീട് സന്ദർശിക്കുകയും കേസ് എൻഐഎ അന്വേഷിക്കണമെന്നും, പിഎഫ്ഐയെ നിരോധിക്കണമെന്നും ആവശ്യപ്പെട്ടു.
ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ രണ്ട് ഡിവൈഎസ്പിമാർ ഉൾപ്പെടെ 34 അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിനിടെ 4 പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കി. ഇതിൽ മുഖ്യസൂത്രധാരൻ നൗഫൽ, ശംഖുവാരത്തോട് പള്ളി ഇമാമായ മലപ്പുറം സ്വദേശി ഇബ്രാഹിം മൗലവി എന്നിവരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേർ ഉൾപ്പെടെ 14 പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.
മൊത്തം 25ളം പേരാണ് പ്രതിപട്ടികയിലുള്ളതെങ്കിലും കൂടുതൽ പേർക്ക് പങ്കുള്ളതായാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. മാത്രമല്ല 2022 ഏപ്രിൽ 16 ന് കൊല്ലപ്പെട്ട ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് എ.ശ്രീനിവാസ് കൊലപാതക കേസിൽ അറസ്റ്റിലായ ചിലരും സഞ്ജിത്തിന്റെ കേസിലും പങ്കുള്ളവരാണ്. മാത്രമല്ല എൻഐഎ അറസ്റ്റുചെയ്ത പിഎഫ്ഐ സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് ഉൾപ്പെടെയുള്ള സംസ്ഥാന-ജില്ലാ നേതാക്കൾക്കും കേസിൽ പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.
കൃത്യം നടന്നതിന്റെ 88-ാമത്തെ ദിവസം പോലീസ് കുറ്റപത്രം സമർപ്പിച്ചു.
എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് ബന്ധം കൃത്യമായി രേഖപ്പെടുത്തിയ 2186 പേജുള്ള കുറ്റപത്രമാണ് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 3ൽ അന്വേഷണ സംഘം സമർപ്പിച്ചത്. നിലവിൽ രണ്ടാംഘട്ട അന്വേഷണം നടത്തുകയാണ് പോലീസ്. ഇന്ന് വൈകിട്ട് എലപ്പുള്ളി പാറയിൽ സഞ്ജിത്ത് അനുസ്മരണം നടക്കും. സീമ ജാഗരൺ മഞ്ച് ദേശീയ സംയോജക് എ.ഗോപാലകൃഷ്ണൻ പരിപാടിയിൽ പങ്കെടുക്കും.
Comments