ചെന്നൈ: കാലിന് ശസ്ത്രക്രിയ നടത്തിയതിലെ പിഴവ് മൂലം കാല് മുറിച്ചുമാറ്റിയ ഫുട്‌ബോൾ താരം മരണത്തിന് കീഴടങ്ങി. കാലിലെ ലിഗമെന്റ് തകരാറിനെ തുടർന്ന് ശസ്ത്രക്രിയ നടത്തി ചെന്നൈയിലെ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പതിനേഴുകാരിയായ പ്രിയ മരണപ്പെട്ടത്. ജില്ലാ-സംസ്ഥാന തലങ്ങളിൽ മത്സരത്തിൽ പങ്കെടുത്തിരുന്നയാളാണ് പ്രിയ.
അടുത്തിടെ ഫുട്‌ബോൾ പരിശീലനം നടത്തുമ്പോഴാണ് പ്രിയയുടെ വലതുകാലിന് പേശിവലിവ് അനുഭവപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രിയയുടെ കാലിലെ ലിഗമെന്റിന് തകരാർ കണ്ടെത്തി. തുടർന്ന് ഈ മാസം ഏഴിന് പെരിയാർ നഗർ സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കി. എന്നാൽ ശസ്ത്രക്രിയയ്‌ക്ക് ശേഷവും വേദനയും നീരും കൂടിയതോടെ വിദഗ്ധ ചികിത്സയ്‌ക്കായി രാജീവ് ഗാന്ധി ആശുപത്രിയിലെത്തിച്ചു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് വലതുകാലിലെ രക്തയോട്ടം നിലച്ചതായി കണ്ടെത്തിയത്. ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചതായും കോശങ്ങളെല്ലാം നശിച്ചതിനാൽ കാൽ മുറിച്ച് മാറ്റുകയല്ലാതെ വേറെ വഴിയില്ലെന്നും ഡോക്ടർമാർ അറിയിച്ചു. തുടർന്ന് ജീവൻ നിലനിർത്താനായി പ്രിയയുടെ കാൽ മുറിച്ച് മാറ്റാൻ മാതാപിതാക്കൾ സമ്മതിക്കുകയായിരുന്നു. വിദഗ്ധസംഘത്തിന്റെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു പ്രിയ. എന്നാൽ പെട്ടെന്ന് തന്നെ ആരോഗ്യനില വഷളാകുകയായിരുന്നു. വൃക്ക, കരൾ, ഹൃദയം എന്നിവ തകരാറിലായാണ് മരണപ്പെട്ടതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കുട്ടിയുടെ മരണത്തിൽ തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.കുടുംബത്തിന് സർക്കാർ ജോലി നൽകണമെന്നും രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡോക്ടർമാരുടെ അശ്രദ്ധ മൂലമാണ് പ്രിയ മരിച്ചതെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ പറഞ്ഞു. രണ്ട് ഡോക്ടർമാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിന് പിന്നാലെ ഇരുവരെയും സ്ഥലം മാറ്റിയിരുന്നു. പ്രിയ മരിച്ചതേടെ ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്തതായും മന്ത്രി അറിയിച്ചു.
Comments