വാഷിംഗ്ടൺ : എയർ ഇന്ത്യ വിമാനക്കമ്പനിക്ക് പിഴ ചുമത്തി യുഎസ്. 988.25 കോടി രൂപയാണ് (121.5 മില്യൺ ഡോളർ) യാത്രക്കാർക്ക് റീഫണ്ട് ഇനത്തിൽ നൽകാനാണ് ഉത്തരവിട്ടത്. ഇത് കൂടാതെ 11.38 രൂപ (1.4 മില്യൺ) പിഴയായും നൽകണം. വിമാന സർവ്വീസ് റദ്ദാക്കിയ ശേഷം യാത്രക്കാർക്ക് ടിക്കറ്റ് തുക തിരിച്ചുകൊടുക്കാൻ കാലതാമസം വന്നതിനാലാണ് നടപടി. യുഎസ് ഗതാഗത മന്ത്രാലയമാണ് എയർ ഇന്ത്യയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്.
ആറ് എയർലൈൻ കമ്പനികളിൽ നിന്നായി 5000 കോടി രൂപയാണ് (600 മില്യൺ ഡോളർ) യുഎസ് ഗതാഗത വകുപ്പ് പിഴയായി ഈടാക്കുന്നത്. കൊറോണ മഹാമാരി കാലത്ത് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. റീഫണ്ട് ആവശ്യപ്പെട്ടവർക്ക് എയർ ഇന്ത്യ ടിക്കറ്റ് തുക തിരിച്ചുനൽകിയിരുന്നു. എന്നാൽ യുഎസ് നയങ്ങൾ ഇന്ത്യൻ നയങ്ങളിൽ നിന്നും വ്യത്യസ്തമാണെന്നും വിമാന സർവ്വീസ് റദ്ദാക്കിയാൽ യാത്രക്കാർക്ക് റീഫണ്ടിന് അവകാശമുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് നടപടി. എയർ ഇന്ത്യ എയർലൈൻസിനെ ടാറ്റ ഏറ്റെടുക്കുന്നതിന് മുൻപ് വരെയുള്ളവയാണ് ഈ പരാതികൾ.
വിമാന സർവ്വീസ് റദ്ദാക്കിയത് സംബന്ധിച്ച് യുഎസ് ഗതാഗത വകുപ്പിന് ലഭിച്ച 1,900 റീഫണ്ട് പരാതികളിൽ പകുതിയിലേറെയും പ്രോസസ്സ് ചെയ്യാൻ എയർ ഇന്ത്യ 100 ദിവസത്തിലധികം സമയമെടുത്തുവെന്നാണ് ഔദ്യോഗിക അന്വേഷണത്തിൽ വ്യക്തമാക്കുന്നത്. എയർ ഇന്ത്യയെ കൂടാതെ, ഫ്രോൻഡിയർ, ടിഎപി പോർച്ചുഗൽ, എയ്റോ മെക്സിക്കോ, ഇഐ എഐ, അവിയാൻക എന്നിവയ്‌ക്കാണ് യുഎസ് പിഴ ചുമത്തിയത്.
Comments