എറണാകുളം: വഞ്ചനകേസിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് നടിയും മോഡലുമായ സണ്ണി ലിയോൺ. കേസ് നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് താരം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട പണമിടപാടിൽ കരാർ പാലിച്ചില്ലെന്നാണ്
സണ്ണി ലിയോണിനെതിരായ കേസ്.
2019 ലാണ് എറണാകുളം ക്രൈം ബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കേരളത്തിലും വിദേശത്തുമുള്ള സ്റ്റേജ് ഷോകളിൽ അഭിനയിക്കുന്നതിന് കരാർ ഉണ്ടാക്കി 39 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് സണ്ണി ലിയോണിനെതിരായ ആരോപണം.
ഷോകളിൽ പങ്കെടുക്കാതെയും പണം തിരികെ നൽകാതെയും ലിയോണും മറ്റുള്ളവരും കരാർ ലംഘനം നടത്തിയെന്ന പരാതിയിന്മേലാണ് കേസെടുത്തിട്ടുള്ളത്.
സണ്ണി ലിയോണിന്റെ ഭർത്താവ് ഡിനിയൽ വെബറും, മാനേജർ സണ്ണി രജനിയും കേസിലെ മറ്റ് പ്രതികളാണ്. കേസുമായി ബന്ധപ്പെട്ട് സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. നിശ്ചയിച്ച ചടങ്ങ് നടക്കാതെ വന്നതോടെ പിന്നീട് അഞ്ചുതവണ പുതുക്കിയ തീയതി നൽകിയിട്ടും പരിപാടി നടത്താൻ സംഘാടകർക്ക് കഴിഞ്ഞില്ലെന്നാണ് നടി പറയുന്നത്.
Comments