ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തന നിരോധന നിയമം ഭേദഗതി ചെയ്ത് ഉത്തരാഖണ്ഡ് സർക്കാർ. നിർബന്ധിത മതപരിവർത്തനം തെളിയിക്കപ്പെട്ടാൽ പ്രതികൾക്ക് പത്ത് വർഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ നേതൃത്വത്തിൽ ചേർന്ന കാബിനറ്റ് യോഗമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. ഉത്തരാഖണ്ഡ് ഹൈക്കോടതി നൈനിറ്റാളിൽ നിന്നും ഹൽദ്വാനിയിലേക്ക് മാറ്റാനും തീരുമാനമായി.
നിർബന്ധിത മതപരിവർത്തനങ്ങൾക്കും ലവ് ജിഹാദിനുമെതിരായ നിയമത്തിൽ ഭേദഗതി വരുത്തുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇത്തരം കേസുകളിൽ കർശന നടപടി സ്വീകരിക്കാനും അദ്ദേഹം പോലീസിന് നിർദേശം നൽകിയിരുന്നു.
2018ലെ മതസ്വാതന്ത്ര്യ നിയമമാണ് ഉത്തരാഖണ്ഡ് സർക്കാർ ഭേദഗതി ചെയ്തിരിക്കുന്നത്. ഭീഷണിപ്പെടുത്തിയോ പ്രലോഭനങ്ങളിലൂടെയോ മതപരിവർത്തനം നടത്തിയതായി തെളിഞ്ഞാൽ അഞ്ച് വർഷം ശിക്ഷ എന്നതാണ് പത്ത് വർഷമായി ഉയർത്തിയിരിക്കുന്നത്. നിർബന്ധിത മതപരിവർത്തനം ജാമ്യമില്ലാക്കുറ്റമാക്കാനും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.
Comments