ബെംഗളൂരു: ഇന്നത്തെ ഇന്ത്യ ചുവപ്പുനാടയ്ക്ക് പേരുകേട്ട സ്ഥലമല്ല മറിച്ച് നിക്ഷേപകർക്ക് വേണ്ടി ചുവപ്പ് പരവതാനി വിരിക്കുന്ന സ്ഥലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബെംഗളൂരു ടെക് ഉച്ചകോടിയുടെ രജത ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലിയിൽ ജി-20 ഉച്ചകോടിക്കായി എത്തിയ പ്രധാനമന്ത്രി മുൻകൂട്ടി തയ്യാറാക്കിയ വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ടെക് ഇവന്റുകളിൽ ഒന്നാണ് ബെംഗളൂരു ടെക് ഉച്ചകോടി.
എഫ്ഡിഐ പരിഷ്‌കാരങ്ങളോ, ഡ്രോൺ നിയമങ്ങളുടെ ഉദാരവൽക്കരണമോ സെമികണ്ടക്ടർ മേഖലയിലെ നടപടികളോ, വിവിധ മേഖലകളിലെ പ്രൊഡക്ഷൻ ഇൻസെന്റീവ് പദ്ധതികളോ എന്തുമാകട്ടെ.. ഇന്ത്യ ഇന്ന് ചുവപ്പുനാടയ്‌ക്ക് പേരുകേട്ട സ്ഥലമല്ല. നിക്ഷേപകർക്ക് ചുവന്ന പരവതാനി വിരിക്കുന്ന നാടാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ചെറുകിട ബിസിനസ് സംരംഭങ്ങൾക്ക് പോലും ഇന്ന് വലിയ തോതിൽ ഉപഭോക്താക്കളെ കണ്ടെത്താൻ സാങ്കേതികവിദ്യ സഹായിക്കുന്നു. അതേസമയം അഴിമതിക്കുള്ള സാധ്യതയും ഇതുവഴി കുറയുന്നു. അതുപോലെ, ഓൺലൈൻ ടെൻഡറിംഗിനെയും ടെക്‌നോളജിയുടെ സഹായം പിന്തുണച്ചു. ഇത് വിവിധ പ്രോജക്ടുകൾ ത്വരിതപ്പെടുത്തുകയും അവയ്‌ക്ക് സുതാര്യത നൽകുകയും ചെയ്തുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ യുവാക്കളുടെ ശക്തി ഇന്ന് ലോകമെമ്പാടും അറിയപ്പെടുന്നു. സാങ്കേതിക വിദ്യയുടെ ആഗോളവത്കരണമാണ് അതിന് സഹായിച്ചത്. 2021 മുതൽ ഇന്ത്യയിലെ യൂണികോൺ സ്റ്റാർട്ടപ്പുകളുടെ എണ്ണം ഇരട്ടിയായി. കൂടാതെ ഇന്ത്യയുടെ ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്‌സ് 81-ൽ നിന്ന് 40-ാം റാങ്കിലേക്ക് ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയെ പോലും എങ്ങനെ ജനാധിപത്യവത്കരിക്കാമെന്ന് ഇന്ത്യ കാണിച്ചുതരുന്നു. ഇന്ന് സമത്വത്തിന്റെയും ശാക്തീകരണത്തിന്റെയും ശക്തികൂടിയാണ് ഇന്ത്യയിലെ സാങ്കേതികവിദ്യയുടെ വളർച്ചയെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments