ആനന്ദ്: ഗുജറാത്തിലെങ്ങും തിരഞ്ഞെടുപ്പിന്റെ ആവേശമാണ്. വമ്പൻ പൊതുസമ്മേളനങ്ങളും റാലികളുമൊക്കെയായി അധികാര തുടർച്ചയുടെ സൂചന നൽകുന്നതാണ് പ്രചാരണവേദികളിലെ ബിജെപിയുടെ മേൽക്കൈ. കൈയ്യും മെയ്യും മറന്ന് പാർട്ടിയുടെ വിജയത്തിനായി ഒറ്റ മനസോടെ കൈകോർക്കുകയാണ് സംസ്ഥാനത്തെ നേതാക്കൾ.
പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ സിആർ പാട്ടീൽ ആണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. പ്രചാരണ വേദികളിൽ ഉൾപ്പെടെ സജീവമാണ് അദ്ദേഹം. പങ്കെടുക്കുന്ന എല്ലാ വേദികളിലും ഭരണ തുടർച്ചയുടെ ആത്മവിശ്വാസമാണ് തിങ്ങിക്കൂടിയ ജനങ്ങളിൽ അദ്ദേഹം നിറയ്‌ക്കുന്നത്. ‘താമര വിരിയും ഗുജറാത്ത് വിജയിക്കും’ എന്നാണ് വേദികളിൽ അദ്ദേഹം ഉയർത്തുന്ന മുദ്രാവാക്യം.
ഓരോ മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർത്ഥികൾക്ക് വോട്ടഭ്യർത്ഥിച്ച് അദ്ദേഹം എത്തുന്നു. പഠാൻ ജില്ലയിലെ ചാൻസ്മ, ആനന്ദ് ജില്ലയിലെ ആങ്ക്‌ലാവ്, വിജാപൂർ, ധോൽക തുടങ്ങിയ മണ്ഡലങ്ങളിൽ സിആർ പാട്ടീൽ പങ്കെടുത്ത പ്രചാരണ യോഗങ്ങളിൽ വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്. യോഗങ്ങളിൽ താൻ കാണുന്നവരെല്ലാം ഗുജറാത്തിന്റെ തുടർ വികസനത്തിൽ വിശ്വാസമർപ്പിക്കുന്നവരാണെന്ന് സിആർ പാട്ടീൽ പറയുന്നു.
എല്ലാ പിന്തുണയും ബിജെപിയിലേക്ക് ചുരുങ്ങുമ്പോൾ വികസനത്തിലുളള വിശ്വാസം വിജയം നേടുമെന്ന ആത്മവിശ്വാസമാണ്. എല്ലായിടത്തും കാവി തരംഗമാണ്, ബിജെപി സ്ഥാനാർത്ഥികൾ വലിയ മാർജിനിൽ വിജയം നേടുമെന്നും അദ്ദേഹം പറയുന്നു.
തന്റെ റെക്കോഡ് തകർക്കാനാണ് ഈ പോരാട്ടമെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ ബിജെപി പ്രവർത്തകർ പ്രാവർത്തികമാക്കുമെന്നും സിആർ പാട്ടീൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നരേന്ദ്രമോദിയുടെ കഠിനാധ്വാനവും ബിജെപിയിലുളള വിശ്വാസവുമാണ് ഗുജറാത്തിനെ മുന്നോട്ടു നയിക്കുകയെന്നാണ് ജനങ്ങൾ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
Comments