ന്യൂഡൽഹി: 77 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണം കടത്താനായി ആൾമാറാട്ടം നടത്തി കസ്റ്റംസിന്റെ പിടിയിലായ യുവാക്കളുടെ ഭീകരബന്ധം അന്വേഷിക്കാൻ ഡൽഹി പോലീസ്. അഹമ്മദാബാദിൽ നിന്നുമുള്ള ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരായിരുന്ന യുവാക്കൾ പട്ന വിമാനത്താവളത്തിൽ വെച്ചാണ് പിടിയിലായത്. ഹിതേഷ്, അരുൺ, ആരിഫ് എന്നിങ്ങനെയാണ് തങ്ങളുടെ പേരുകൾ എന്നാണ് യുവാക്കൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. എന്നാൽ ഹിതേഷ്, അരുൺ എന്നീ പേരുകൾ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.
ഡൽഹി സ്വദേശികളാണ് തങ്ങൾ എന്നാണ് പിടിയിലായ യുവാക്കൾ പറഞ്ഞത്. ഹിതേഷിന്റെ യഥാർത്ഥ പേര് അഫ്സർ എന്നാണെന്നും ഇയാളുടെ പിതാവിന്റെ പേര് അതാവുള്ള എന്നാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. അരുണിന്റെ പേര് റിസ്വാൻ എന്നാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പിതാവിന്റെ പേര് ശിവകുമാർ എന്നാണെന്നാണ് ഇയാൾ മൊഴി നൽകിയിരുന്നത്. എന്നാൽ, ഇയാളുടെ പിതാവിന്റെ ശരിക്കുള്ള പേര് ഖുർഷിദ് എന്നാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.
പ്രതികൾ വ്യാജ വോട്ടർ ഐഡി കാർഡുകൾ ഉപയോഗിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. ചോദ്യം ചെയ്യലിൽ, പാക് പഞ്ചാബിലെ പ്രാദേശിക ഭാഷയിൽ ഉപയോഗിക്കുന്ന ചില പ്രയോഗങ്ങൾ പ്രതികൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഇതോടെയാണ് പ്രതികളുടെ ഭീകരവാദ ബന്ധം അന്വേഷിക്കാൻ പോലീസ് തീരുമാനിച്ചത്. സ്വർണ്ണക്കടത്തിലൂടെ സമാഹരിക്കുന്ന തുക ഇവർ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.
Comments