ന്യൂഡൽഹി: രാജ്യത്തെ എല്ലാ സ്മാർട് ഉപകരണങ്ങളും യുഎസ്ബി ടൈപ്പ് സി ചാർജിംഗ് പോർട്ടിലേക്ക് മാറുന്നു. ഭാവിയിൽ ഉണ്ടാകാനിടയുളള ഇലക്ട്രോണിക് മാലിന്യത്തിന്റെ തോത് കുറയ്‌ക്കുകയാണ് ലക്ഷ്യം.
രണ്ട് സ്റ്റാൻഡേർഡ് ചാർജറുകളിലേക്ക് മാറാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. എല്ലാ ഉപകരണങ്ങൾക്കും അനുയോജ്യമായ ചാർജറും മറ്റൊരു ചാർജർ കുറഞ്ഞ വിലയുള്ള ഫീച്ചർ ഫോണുകൾക്കും ഉപയോഗിക്കുന്ന തരത്തിലാകും മാറ്റുക. ഇത്തരത്തിലുള്ള പൊതുവായ ചാർജർ ഉപയോഗിച്ച്് ഉപഭോക്താക്കൾക്ക് കാര്യങ്ങൾ ലളിതമാക്കുന്നതിനൊപ്പം മാലിന്യവും കുറയ്‌ക്കാൻ കഴിയും.
സ്മാർട്ട് വാച്ചുകൾ പോലുള്ള ധരിക്കാവുന്ന ഉപകരണങ്ങൾക്കായി യൂണിഫോം ചാർജിംഗ് പോർട്ടുകളുടെ സാധ്യത പരിശോധിക്കാൻ ഉപഭോക്തൃകാര്യ മന്ത്രാലയം ദൗത്യസംഘത്തിന് കീഴിൽ പ്രത്യേകം ഉപഗ്രൂപ്പ് രൂപീകരിച്ചു. പ്രത്യേക സംഘം നടത്തുന്ന പഠനങ്ങൾക്ക് ശേഷം റിപ്പോർട്ട് അവതരിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
കേന്ദ്ര സർക്കാർ രൂപീകരിച്ച ഇന്റർ മിനിസ്റ്റീരിയൽ ടാസ്‌ക് ഫോഴ്സിന്റെ യോഗത്തിലാണ് യുഎസ്ബി ടൈപ്പ് സി ചാർജിംഗ് പോർട്ടിലേക്ക് മാറുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാൺപൂർ, മഹാരാജ അഗ്രസെൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
Comments