ബെംഗളൂരു; കോടിക്കണക്കിന് രൂപയുടെ ഹാഷിഷ് ഓയിലുമായി പോലീസ് പിടിയിലായ മലയാളി ദമ്പതികൾ ജാമ്യത്തിലിറങ്ങിയതിന് ശേഷം വീണ്ടും ലഹരിക്കേസിൽ അറസ്റ്റിൽ. കോളേജ് വിദ്യാർത്ഥികൾക്ക് ലഹരി മരുന്ന് വിൽപന നടത്തുന്നതിനിടെ ഇവർ പോലീസ് പിടിയിലാകുകയായിരുന്നു. കോട്ടയം സ്വദേശി സിഗിൽ വർഗീസ് (32), ഭാര്യ വിഷ്ണു പ്രിയ (22), ഇവരുടെ സഹായി വിക്രം എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ പരപ്പന അഗ്രഹാരയിൽവെച്ച് മയക്കുമരുന്ന് ഇടപാട് നടത്തവെ പിടിയിലാകുകയായിരുന്നു.
കഴിഞ്ഞ മാർച്ചിലായിരുന്നു ഏഴ് കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി മലയാളി ദമ്പതികൾ ബെംഗളൂരുവിൽ അറസ്റ്റിലായത്. ടാറ്റൂ ആർട്ടിസ്റ്റുകളായിരുന്നു ഇരുവരും. 12 കിലോ ഗ്രാം ഹാഷിഷ് ഓയിലാണ് അന്ന് ഇരുവരുടെയും പക്കൽ നിന്ന് പിടികൂടിയത്. തുടർന്ന് കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയപ്പോൾ വീണ്ടും മയക്കുമരുന്ന് ഇടപാട് നടത്തുകയായിരുന്നു.
ബെംഗളൂരു പോലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് സംഘമാണ് ഇവരെ പിടികൂടിയത്. ദമ്പതികളിൽ നിന്ന് ഹാഷിഷ് ഓയിൽ ശേഖരിച്ച് ആവശ്യക്കാർക്ക് വിൽക്കാൻ സഹായിച്ചിരുന്ന വിക്രം (23) എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിശാഖപട്ടണത്ത് നിന്നാണ് ദമ്പതികൾ മയക്കുമരുന്ന് ശേഖരിച്ചിരുന്നത്.
ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ സഹപാഠികളായിരുന്നു ദമ്പതികളായ സിഗിലും വിഷ്ണുപ്രിയയും. പഠിച്ചിറങ്ങിയതിന് ശേഷം ഇരുവരും ബെംഗളൂരുവിൽ വീട് വാടകയ്‌ക്ക് എടുത്ത് താമസിച്ച് വരികയായിരുന്നു. ടാറ്റൂ ആർട്ടിസ്റ്റുകളാണെന്ന് കാണിച്ച് ഇതിന്റെ മറവിലായിരുന്നു മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്. 2020 മുതൽ ഇവർ ലഹരി വിൽപന നടത്തിയിരുന്നു.
Comments