ന്യൂഡൽഹി: കോവാക്‌സിൻ നിർമ്മിക്കാനുള്ള റെഗുലേറ്ററി അംഗീകാരം തിടുക്കപ്പെട്ട് നൽകിയെന്ന ആരോപണം തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ സൃഷ്ടിച്ച് തെറ്റിദ്ധാരണയുണ്ടാക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. തദ്ദേശീയ കൊറോണ വാക്‌സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് ചില പ്രക്രിയകൾ ഒഴിവാക്കി വാക്‌സിൻ നിർമ്മിച്ചെന്നാണ് മാദ്ധ്യമങ്ങൾ വഴി ആരോപിക്കുന്നത്.
കേന്ദ്ര സർക്കാരും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും (സിഡിഎസ്സിഒ) വാക്‌സിനുകൾക്ക് അംഗീകാരം നൽകുന്നതിൽ നിർദ്ദേശിച്ച മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.2021 ജനുവരി 1,2 തീയതികളിൽ വിദഗ്ധ സമിതി യോഗം ചേർന്നിരുന്നു. തുടർന്നുള്ള നിർദേശങ്ങൾ പാലിച്ചാണ് ഭാരത് ബയോടെക് വാക്‌സിൻ വികസിപ്പിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.
ജനുവരിയിലാണ് നിയന്ത്രിത ഉപയോഗത്തിന് അനുമതി നൽകിയത്. അതിന് മുൻപ് വിദഗ്ധ സമിതി വാക്സിന്റെ സുരക്ഷയും പ്രതിരോധശേഷിയും സംബന്ധിച്ച് അവലോകനം നടത്തിയിരുന്നു. മുൻകരുതലെന്ന നിലയിൽ അടിയന്തിര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിന് അനുമതി നൽകാൻ ശുപാർശ ചെയ്യുകയും ചെയ്തു. പിന്നീടും വിദഗ്ധ സമിതി വിശകലന യോഗങ്ങൾ ചേർന്നിരുന്നു.
തുടർന്ന് 2021 മാർച്ച് 11-നാണ് അടിന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള അനുമതി നൽകാമെന്ന വ്യവസ്ഥ നീക്കിയത്. വിദഗ്ധ സമിതി കൃത്യമായി നടത്തിയിരുന്ന പഠനങ്ങൾക്കൊടുവിലാണ് വാക്‌സിൻ സ്ഥിരമായി ഉപയോഗിക്കുന്നതിനുള്ള അനുമതി ലഭിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാഷ്‌ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയാണ് കമ്പനി ഇത്തരത്തിൽ വാക്‌സിൻ നിർമ്മിച്ചതെന്നായിരുന്നു ആരോപണം. വാക്‌സിൻ നിർമ്മിക്കാനായി നടത്തിയ പരീക്ഷണഘട്ടത്തിലും ക്രമക്കേടുകൾ നടത്തിയതായി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ റിപ്പോർട്ടാണ് തെറ്റിദ്ധാരണ ഉണ്ടാക്കുന്നുവെന്ന് കേന്ദ്രം വ്യക്തമാക്കിയത്.
Comments