ലക്‌നൗ: ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച സംഭവത്തിൽ പാസ്റ്റർമാരുൾപ്പെടെ നാല് പേർക്കെതിരെ കേസ്. കാൺപൂരിലെ ഗട്ടാംപൂരിലായിരുന്നു സംഭവം. പണമുൾപ്പെടെ വാഗ്ദാനം ചെയ്തായിരുന്നു നിർബന്ധിത മതപരിവർത്തന ശ്രമം.
ഗട്ടാംപൂർ സ്വദേശിയായ ഇഷു അശ്വതിയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. ക്രിസ്തു മതം സ്വീകരിച്ചാൽ ജോലി നൽകാമെന്ന് പറഞ്ഞ് പ്രതികളിൽ ഒരാളായ പാസ്റ്റർ രാജേഷ് സെന്യൂർ തന്നെ സമീപിച്ചതായി ഇഷുവിന്റെ പരാതിയിൽ പറയുന്നു. ഇതിന് പുറമേ വിവാഹം കഴിപ്പിച്ച് നൽകാമെന്നും വീട് വയ്‌ക്കാൻ പണം നൽകാമെന്നും രാജേഷ് പറഞ്ഞിരുന്നു. എന്നാൽ ഇഷു ഈ വാഗ്ദാനങ്ങൾ നിഷേധിക്കുകയായിരുന്നു. ഇതോടെ രാജേഷും, മറ്റൊരു പാസ്റ്ററായ ജഗ്രമും മറ്റ് രണ്ട് പേരും ചേർന്ന് നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചു. ഇതോടെയാണ് ഇഷു പോലീസിനെ സമീപിച്ചത്.
അതേസമയം പരാതി നൽകിയതിന് പിന്നാലെ നാല് പ്രതികളും ഒളിവിൽ പോയി. ജഗ്രം കുടുംബത്തോടൊപ്പമാണ് ഒളിവിൽ പോയത് എന്നാണ് പോലീസ് പറയുന്നത്. 10 വർഷം മുൻപാണ് ജഗ്രമും കുടുംബവും പ്രദേശത്ത് എത്തിയത്. അന്ന് മുതൽ വീട്ടിൽ പലരെയും മതപരിവർത്തനം നടത്തിയതായാണ് പ്രദേശവാസികളുടെ ആരോപണം. ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
Comments