കോഴിക്കോട് : തൃക്കാക്കര കൂട്ടബലാത്സംഗക്കേസ് പ്രതിയായ പോലീസ് ഉദ്യോഗസ്ഥൻ പിആർ സുനു വീണ്ടും ഡ്യൂട്ടിയിൽ പ്രവേശിച്ചതിന് പിന്നാലെ അവധിയിൽ പോകാൻ നിർദ്ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആണ് അവധിയിൽ പോകാൻ നിർദേശം നൽകിയത്. സസ്‌പെൻഷനിലായിരുന്ന സുനു ഇന്ന് രാവിലെ ബേപ്പൂർ കോസ്റ്റൽ സ്റ്റേഷനിലെത്തിയാണ് ചുമതലയേറ്റത്. ഇത് വിവാദമായതോടെയാണ് അവധിയിൽ പോകാൻ നിർദ്ദേശിച്ചത്. തൃക്കാക്കര കൂട്ടബലാത്സംഗക്കേസിൽ മൂന്നാം പ്രതിയാണ് സുനു.
കേസിൽ കസ്റ്റഡിയിലെടുത്ത സുനുവിനെ തെളിവില്ലാത്തതിനാൽ വിട്ടയച്ചിരുന്നു. പരാതിക്കാരിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും അറസ്റ്റ് ചെയ്യാൻ ആവശ്യമായ തെളിവുകൾ ഇല്ലെന്നും പറഞ്ഞാണ് വിട്ടയച്ചത്. എന്നാൽ താൻ നിരപരാധിയാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് സുനു പറയുന്നത്. കുടുംബം അടക്കം ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റ് വഴിയില്ലെന്നും സുനു പ്രതികരിച്ചിരുന്നു.
15 പ്രാവശ്യം വകുപ്പ് തല അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സുനു. ബലാത്സംഗം അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ആറ് ക്രിമിനൽ കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ സുനുവിനെതിരായ അച്ചടക്ക നടപടികൾ പുനഃപരിശോധിക്കണമെന്ന് ഡിജിപി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. നിലവിലെ കേസ് ഉൾപ്പെടെ പുനഃപരിശോധിക്കണമെന്നാണ് ഡിജിപി നിർദ്ദേശം നൽകിയിരിക്കുന്നത്. സുനു സേനയിൽ തുടർന്നത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടിക്കുള്ള നീക്കം.















