ഗൂഡല്ലൂർ: ഗൂഡല്ലൂരിലെ പന്തലൂർ ഫോറസ്റ്റ് റേഞ്ചിലെ ജനവാസ കേന്ദ്രത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ഭക്ഷണം തേടിയെത്തിയ കാട്ടാന വീട്ടിൽ നിന്നും ഭക്ഷ്യ വസ്തുക്കൾ എടുക്കാൻ ശ്രമിക്കുന്നതിനിടെ വീട് തകർക്കുകയായിരുന്നു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. “അരിസി രാജ” എന്നറിയപ്പെടുന്ന പന്തലൂർ മഖ്‌ന എന്ന കാട്ടാനയാണ് വീട് തകർത്തത്. ഒരാഴ്ചയ്‌ക്കുള്ളിൽ രണ്ട് വീടുകളാണ് ആന തകർത്തതെന്ന് മുതുമല ടൈഗർ റിസർവ് ഫീൽഡ് ഡയറക്‌ടറും (നീലഗിരി വനം) കൺസർവേറ്ററുമായ ഡി.വെങ്കിടേഷ് പറഞ്ഞു.
അരി തേടി വീടുകൾ കയറിയിറങ്ങുന്നതിനാലാണ് ആനയ്‌ക്ക് പ്രദേശവാസികൾ “അരിസി രാജ” എന്ന് പേരിട്ടിരിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് ആന അരി തേടുകയും വീട് പൊളിക്കുകയും ചെയ്തത്. മൂന്ന് പേരാണ് വീടിനുള്ളിൽ താമസിച്ചിരുന്നത്. പാപ്പാത്തി (58) എന്ന വൃദ്ധയാണ് മരണപ്പെട്ടത്. ദമ്പതികളായ രാമലിംഗവും സുന്ദരവാളും പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ ഗൂഡല്ലൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചു.
ജനവാസ കേന്ദ്രങ്ങൾക്ക് സമീപം ആന വിഹരിക്കുന്നു എന്ന പരാതിയ്‌ക്ക് പിന്നാലെ 20 പേരടങ്ങുന്ന ഫോറസ്റ്റ് സംഘം കൊമ്പനെ വനത്തിലേയ്‌ക്ക് തന്നെ ഭയപ്പെടുത്തി ഓടിച്ചു വിട്ടിരുന്നു. എന്നാൽ രാത്രി സമയത്ത് ആന വീണ്ടും ജനവാസ കേന്ദ്രത്തിൽ ഇറങ്ങുകയായിരുന്നു. നിരവധി വീടുകൾക്ക് കേടുപാടുകൾ വരുത്തിയതും ഒരാൾ മരിച്ചതും നിർഭാഗ്യകരമാണെന്നും, ആനയെ ജനവാസ കേന്ദ്രങ്ങളിൽ നിന്നും സമീപത്തെ വനങ്ങളിലേക്ക് തുരത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.
Comments