ഗോവയിൽ നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ(ഐഎഫ്എഫ്ഐ) ഉദ്ഘാടന ചടങ്ങിൽ നടൻ ചിരഞ്ജീവിയെ ‘ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദ ഇയർ’ ആയി തിരഞ്ഞെടുത്തു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, പുരസ്കാരം ഏറ്റുവാങ്ങാൻ താരത്തിന് എത്താൻ കഴിഞ്ഞില്ല. ചടങ്ങിൽ വിവിധ ഭാഷകളിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരെ ആദരിച്ചു. ഐഎഫ്എഫ്‌ഐയുടെ 53-ാമത് മേളയാണ് ഗോവയിൽ ആരംഭിച്ചത്.
ഉദ്ഘാടന ചടങ്ങിന് ശേഷം ചിരഞ്ജീവിയ്‌ക്ക് നൽകിയ ബഹുമതിയെ കുറിച്ച് മന്ത്രി അനുരാഗ് താക്കൂർ ട്വിറ്ററിൽ കുറിച്ചു. ‘നടൻ, നർത്തകൻ, നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തൻ. 150-ലധികം സിനിമകളിൽ നാല് പതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന മികച്ച കരിയറാണ് ചിരഞ്ജീവിയുടേത്. ഹൃദയങ്ങളെ സ്പർശിക്കുന്ന അവിശ്വസനീയമായ പ്രകടനങ്ങളിലൂടെ തെലുങ്ക് സിനിമയിൽ അദ്ദേഹം വളരെയധികം ജനപ്രിയനാണ്! അഭിനന്ദനങ്ങൾ’ എന്നാണ് മന്ത്രി ട്വിറ്ററിൽ കുറിച്ചത്.
ഈ വർഷം രണ്ട് ചിത്രങ്ങളാണ് ചിരഞ്ചീവി നായകനായി പുറത്തിറങ്ങിയത്. കൊരട്ടാല ശിവ രചനയും സംവിധാനവും നിർവഹിച്ച ‘ആചാര്യ’യാണ് ഈ വർഷം ആദ്യം പുറത്തിറങ്ങിയ ചിത്രം. 140 കോടിയിലധികം മുതൽ മുടക്കി പുറത്തിറക്കിയ ചിത്രം ബോക്സ്ഓഫീസിൽ വൻ പരാജയമായിരുന്നു. ചിത്രത്തിൽ മകൻ രാം ചരണും പ്രധാന വേഷത്തിൽ എത്തി. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ലൂസിഫറിന്റെ തെലുങ്ക് റീമേയ്‌ക്കായ ’ഗോഡ്ഫാദർ’ ആണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സമ്മിശ്ര പ്രതികരണം നേടിയ ചിത്രം 100 കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കി. മോഹൻ രാജ സംവിധാനം ചെയ്ത ചിത്രത്തിൽ സൽമാൻ ഖാനും പ്രധാന വേഷത്തിൽ എത്തിയിരുന്നു.
Comments