കൊച്ചി: കേരള ഫിഷറീസ് ആൻഡ് സമുദ്ര പഠന സർവകലാശാല വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിയ്‌ക്കെതിരെ പുറത്താക്കപ്പെട്ട വിസി ഡോ. കെ. റിജി ജോണിന്റെ ഹർജി ഇന്ന് പരിഗണിക്കും. സെർച്ച് കമ്മിറ്റിയുടെ തീരുമാനം യുജിസി ചട്ടപ്രകാരമല്ലെന്ന ഹൈക്കോടതിയുടെ കണ്ടെത്തൽ ചോദ്യം ചെയ്താണ് റിജി അപ്പീൽ സമർപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് റിജി ജോണിനെ ഹൈക്കോടതി ഉത്തരവ് പ്രകാരം പുറത്താക്കിയത്. ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു നടപടി. നിയമനം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയായിരുന്നു നടപടി. ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കുഫോസ് വിസി നിയമനം റദ്ദാക്കി വിധി പറഞ്ഞത്. പുതിയ വിസിയെ നിയമിക്കുന്നതിനായി പുതുതായി സെർച്ച് കമ്മിറ്റിയെ തീരുമാനിക്കാനും കോടതി നിർദേശിച്ചിരുന്നു.
യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു സർവകലാശാലയിൽ പ്രൊഫസറായി പത്തു വർഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ തമിഴ്നാട് ഫിഷറീസ് സർവകലാശാലയിൽ നിന്ന് കുഫോസിലേക്ക് ഡീൻ ആയി എത്തിയ ഡോ. റിജി പിഎച്ച്ഡി ചെയ്യാൻ പോയ മൂന്നു വർഷം കൂടി പ്രവൃത്തി പരിചയത്തിലുൾപ്പെടുത്തിയാണ് അപേക്ഷ നൽകിയതെന്ന് ഹർജിയിൽ പറയുന്നു. ഈ ഹർജിയാണ് ഇന്ന് സൂപ്രീം കോടതി പരിഗണിക്കുക.
Comments