കൊച്ചി: മംഗളൂരു ഓട്ടോ സ്‌ഫോടനക്കേസ് കേരള പോലീസും അന്വേഷിക്കുമെന്ന് റിപ്പോർട്ട്. ഐഎസ് ബന്ധം സ്ഥിരീകരിച്ച പ്രതി ഷാരിക് ആലുവയിൽ എത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സ്‌ഫോടനത്തെക്കുറിച്ച് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എടിഎസ് സംഘം മംഗളൂരുവിലെത്തി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷാരിഖിൽ നിന്ന് വിവരങ്ങൾ തേടി.
സ്‌ഫോടനത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പ്രതി ഷാരിക് ആലുവയിലെത്തിയത്. ആമസോൺ വഴി ഓർഡർ ചെയ്ത സ്‌ഫോടന സാമഗ്രികൾ ആലുവയിലായിരുന്നു ഡെലിവറി ചെയ്തത്. ഇത് കൈപ്പറ്റാനാണ് പ്രതി കേരളത്തിലെത്തിയതെന്നാണ് പ്രാഥമിക വിവരം. കൂടാതെ പ്രതിക്ക് എറണാകുളത്തെ ചിലരിൽ സഹായം ലഭിച്ചതായും സൂചനയുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഷാരിക് നിരവധി തവണ കേരളം സന്ദർശിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. ഈ സാഹചര്യത്തിൽ ആലുവയിലെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയേക്കും.
ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ ഷാരിക് ഡാർക്ക് വെബ് വഴിയാണ് തീവ്രവാദ ബന്ധമുള്ളവരുമായി ആശയവിനിമയം നടത്തിയിരുന്നത്. ശിവമോഗയിലെ ഒരു നദീതീരത്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തി ഷാരിക്കും കൂട്ടാളികളും ചേർന്ന് ബോംബ് സ്‌ഫോടനം പരീക്ഷിച്ചതായും വിവരമുണ്ട്. സെപ്റ്റംബർ 19നാണ് പരീക്ഷണ സ്‌ഫോടനം നടത്തിയതെന്നും എഡിജിപി അലോക് കുമാർ അറിയിച്ചു.
Comments