റായ്പൂർ: ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം രൂക്ഷം. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അഞ്ച് വാഹനങ്ങളും നാല് മൊബൈൽ ടവറുകൾക്കും ഭീകരർ തീയിട്ടു. തഡോക്കി പോലീസ് സ്‌റ്റേഷൻ പരിധിയിലെ അഞ്ച് മരങ്ങൾ മുറിച്ചുമാറ്റി സംസ്ഥാന പാത ഉപരോധിച്ചതായും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
കഴിഞ്ഞ രാത്രി മാത്രം കമ്യൂണിസ്റ്റ് ഭീകരർ എട്ടോളം സ്ഥലങ്ങളിലാണ് സമാന രീതിയിൽ അക്രമം കാണിച്ചത്. സ്വകാര്യ ബസ് കത്തിച്ചതും ട്രാക്ടർ കത്തിച്ചതും ഇതിൽ ഉൾപ്പെടുന്നു.ഭീകരർ വിവിധ പോലീസ് സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ച് ലഘുലേഖകളും പ്രചരിപ്പിച്ചിട്ടുണ്ട്.
കമ്യൂണിസ്റ്റ് ഭീകരൻ സഖാവ് ജഗേഷിനെയും ദർശിനിയെയും കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് വിവിധയിടങ്ങളിൽ അക്രമം അഴിച്ചുവിട്ടത്. ഭീകരർ പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ പ്രതികാരം തങ്ങൾ ഏറ്റെടുക്കുമെന്നാണ് ലഘുലേഖയിൽ പറയുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.
Comments