ഗുവാഹട്ടി : ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതുവരെയുള്ള പോരാട്ടം ബിജെപിയും കോൺഗ്രസും തമ്മിലായിരുന്നു. ആദ്യമായാണ് ഇക്കുറി എഎപി മത്സരരംഗത്തിറങ്ങുന്നത്. ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം പാർട്ടിയും ഇത്തവണ പല സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തി. ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ നിയമസഭാ തിരഞ്ഞെടുപ്പിൽ 14 സീറ്റുകളിൽ സ്ഥാനാർത്ഥികളെയാണ് നിർത്തിയത്.
ഇതിൽ 12 സ്ഥാനാർത്ഥികൾ മുസ്ലീങ്ങളാണ്. രണ്ട് സീറ്റുകൾ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തതിനാൽ, പാർട്ടി അവിടെ ഒരു ഹിന്ദു പട്ടികജാതി സ്ഥാനാർത്ഥിയെ നിർത്തി.എന്നാൽ ഗുജറാത്തിൽ പലയിടങ്ങളിലും മുസ്ലീങ്ങൾ ഒവൈസിയ്‌ക്ക് എതിരാണ് .
ഡാനിലിംഡയിലാകട്ടെ ഒവൈസിയുടെ യോഗം റദ്ദാക്കി . എഐഎംഐഎം ഡാനിലിംഡ സീറ്റിൽ കൗശിക ബെഹൻ പാർമർ എന്ന സ്ത്രീയെയാണ് മത്സരിപ്പിക്കുന്നത് . അഹമ്മദാബാദിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമാണിത്. എന്നാൽ ഈ സീറ്റ് ഇപ്പോൾ പട്ടികജാതിക്കായി സംവരണം ചെയ്തിരിക്കുന്നു. കോൺഗ്രസിന്റെ ശൈലേഷ് പർമർ 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ സീറ്റിൽ വിജയിച്ചിരുന്നു. ഇത്തവണയും ശൈലേഷ് പർമർ മത്സരിക്കുന്നുണ്ട്.
ഡാനിലിംഡയിലെ ഷാ-ഇ-ആലം ദർവാസയിൽ താമസിക്കുന്ന മുസ്ലീം കുടുംബങ്ങളുടെ പിന്തുണയാണ് ശൈലേഷ് പർമറിന് ലഭിച്ചത്. മുസ്ലീം വോട്ടുകൾ നേടിയാണ് അദ്ദേഹം ഇവിടെ നിന്ന് തുടർച്ചയായി വിജയിക്കുന്നത്. ഇതേ പ്രദേശത്താണ് സിഎഎ വിരുദ്ധ പ്രതിഷേധത്തിന്റെ പേരിൽ മുസ്ലീങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥരെയും പോലീസിനെയും ആക്രമിച്ചത്. ലോക്കൽ കൗൺസിലർ ഷഹ്‌സാദ് ഉൾപ്പെടെ നിരവധി പേരെ ഈ ആരോപണത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു .
മുസ്ലീം ഭൂരിപക്ഷമുള്ള ഈ സീറ്റിൽ കഴിഞ്ഞ 20 വർഷമായി മുസ്ലീം പിന്തുണയോടെയാണ് കോൺഗ്രസ് വിജയിക്കുന്നത്. ഇതാദ്യമായാണ് ഒരു മുസ്ലീം പാർട്ടിയായ എഐഎംഐഎം ഇവിടെ മത്സരിക്കുന്നത് . ‘ ഡാനിലിംഡയിൽ ഒവൈസിയുടെ യോഗത്തിന് ആരും വരാത്തതിനാൽ മീറ്റിംഗ് റദ്ദാക്കി പോകേണ്ടിവന്നു. സമ്മേളനങ്ങൾക്ക് വരാത്തവർ ആരു വോട്ട് ചെയ്യും? ഒവൈസി തങ്ങളുടെ നേതാവല്ലെന്ന് മുസ്ലീങ്ങൾക്ക് നന്നായി അറിയാം“ പ്രദേശവാസികൾ പറയുന്നു.
അഹമ്മദാബാദിലെ ജമാൽപൂർ സീറ്റിലും മുസ്ലീം ആധിപത്യമാണ്, അവിടെ കോൺഗ്രസിന്റെ എംഎൽഎ ഇമ്രാൻ ഖെദാവാലയാണ്. ഇത്തവണയും അദ്ദേഹം തന്നെയാണ് ഇവിടെ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥി. ഇവിടെയും എഐഎംഐഎം സ്ഥാനാർത്ഥിയെ നിർത്തി. ഗുജറാത്ത് എഐഎംഐഎം സംസ്ഥാന അധ്യക്ഷൻ സാബിർ കാബൂളിവാലയെയാണ് ഒവൈസിയുടെ പാർട്ടി ഇവിടെ നിന്ന് നോമിനേറ്റ് ചെയ്തത്.
എന്നാൽ ഈ സ്ഥാനാർത്ഥികളിൽ ആർക്ക് വോട്ട് ലഭിച്ചാലും അത് ഒവൈസിയുടെ പാർട്ടിയുടെ പേരിലല്ലെന്നും , സ്ഥാനാർത്ഥികളുടെ സ്വന്തം പേരിലാണെന്നുമാണ് വോട്ടർമാർ പറയുന്നത് .
എഐഎംഐഎം ഗുജറാത്തിൽ ഒരിടത്തും നന്നായി പ്രവർത്തിക്കില്ല. അത് കോൺഗ്രസിന്റെ ചില വോട്ടുകൾ വെട്ടിക്കുറയ്‌ക്കാനേ ഉപകരിക്കൂവെന്നും അവർ പറയുന്നു.സൂറത്ത് ഈസ്റ്റ് സീറ്റിൽ ഒരു പൊതുയോഗത്തിനിടെ ഒവൈസിക്ക് മുസ്ലീങ്ങളുടെ എതിർപ്പ് നേരിടേണ്ടി വന്നിരുന്നു. ഒവൈസി പ്രസംഗിക്കാൻ വേദിയിൽ എത്തിയപ്പോൾ ചില മുസ്ലീം യുവാക്കൾ ‘മോദി-മോദി’ എന്ന മുദ്രാവാക്യം ഉയർത്തി കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.
ഇതാദ്യമായല്ല ഒവൈസിയെ ഗുജറാത്തിലെ മുസ്ലീം സമുദായം എതിർക്കുന്നത്. ഈ വർഷം മെയ് ആദ്യം, തിരഞ്ഞെടുപ്പ് പര്യടനത്തിലായിരുന്ന ഒവൈസിക്കെതിരെ മുസ്ലീം സമുദായാംഗങ്ങൾ സൂറത്തിലെ ലിംബായത്തിൽ ഒത്തുകൂടിയിരുന്നു .ഇതുകൂടാതെ എഐഎംഐഎം സ്ഥാനാർഥികളെ നിർത്തിയ സീറ്റുകളിൽ ഒവൈസിക്ക് വലിയ സ്വാധീനം ചെലുത്താൻ കഴിയില്ലെന്നും നാട്ടുകാർ പറയുന്നു.
Comments