ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവയിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 162 ആയി. ജാവ ഗവർണർ റിദ്വാൻ കാമിൽ ഇക്കാര്യം സ്ഥിരീകരിച്ചു. ഭൂചലനത്തിൽ ആയിരത്തിലേറെ പേർക്ക് പരിക്കേറ്റതായാണ് വിവരം.
റിക്ടർ സ്കെയിലിൽ 5.6 തീവ്രതയിലുണ്ടായ ഭൂചലനമാണ് ഇന്തോനേഷ്യയെ പിടിച്ചുലച്ചത്. നിരവധി ആളുകൾ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും കുടുങ്ങി കിടക്കുന്നതായാണ് വിവരം. പരിക്കേറ്റവരുടെ എണ്ണവും മരണസംഖ്യയും ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഭൂചലനത്തെ തുടർന്ന് വൈദ്യുതി വിതരണം നിലച്ചത് രക്ഷാപ്രവർത്തനത്തെയും ചികിത്സയെയും സാരമായി ബാധിക്കുന്നുണ്ട്. ചിലയിടങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായി പുനസ്ഥാപിച്ചതായി സർക്കാർ അറിയിച്ചു.
ജാവയിലെ സിയാംജുർ മേഖലയെയായിരുന്നു ഭൂചലനം ഏറ്റവും കൂടുതൽ ബാധിച്ചത്. ആരോഗ്യ പ്രവർത്തകർ യുദ്ധകാലാടിസ്ഥാനത്തിൽ ജോലിക്ക് ഹാജരാകണമെന്ന് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. മിക്ക ആശുപത്രികളിലും സ്ഥലപരിമിതി നിമിത്തം താത്കാലിക കൂടാരങ്ങൾ സ്ഥാപിച്ച് ചികിത്സ നടത്തുന്ന സ്ഥിതിയാണുള്ളതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Comments