ദോഹ: ഗ്രൂപ്പ് എയിൽ ആഫ്രിക്കൻ കരുത്തരായ സെനഗലിനെ പിടിച്ചു കെട്ടി ഡച്ച് പട. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കായിരുന്നു നെതർലൻഡ്സിന്റെ വിജയം. എൺപത്തിനാലാം മിനിറ്റിൽ ഗാക്പോയാണ് നെതർലൻഡ്സിന്റെ ആദ്യ ഗോൾ നേടിയത്. ഇഞ്ചുറി ടൈമിന്റെ അവസാന ഘട്ടത്തിൽ ക്ലാസന്റെ വകയായിരുന്നു രണ്ടാം ഗോൾ.
അവസരങ്ങൾ പാഴാക്കാൻ ഇരുകൂട്ടരും മത്സരിച്ചപ്പോൾ, മികച്ച പ്രതിരോധ ഫുട്ബോളിനാണ് അൽ തുമാമ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പതിനേഴാം മിനിറ്റിൽ ഗാക്പോ സൃഷ്ടിച്ച അവസരം ബ്ലൈൻഡിന് മുതലാക്കാനായില്ല. ബ്ലൈൻഡിന്റെ ഹെഡർ പിഴച്ചതോടെ, തുടക്കത്തിൽ മുന്നേറാനുള്ള അവസരം ഡച്ച് ടീമിന് നഷ്ടമായി.
പത്തൊൻപതാം മിനിറ്റിലും ഇരുപത്തിയഞ്ചാം മിനിറ്റിലും നെതർലൻഡസ് അവസരങ്ങൾ പാഴാക്കി. എഴുപത്തി മൂന്നാം മിനിറ്റിൽ സെനെഗൽ സൃഷ്ടിച്ച അവസരം ഡച്ച് ഗോൾ കീപ്പർ ഫലപ്രദമായി തടുത്തു. കാര്യമായ മറ്റ് അവസരങ്ങളൊന്നും സൃഷ്ടിക്കാൻ മത്സരത്തിൽ സെനഗലിന് സാധിച്ചില്ല.
Comments