ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് പരിധി ഏർപ്പെടുത്തിയേക്കുമെന്ന് സൂചന. ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ യുപിഐ ആപ്പുകൾ വഴി ഇടപാടുകൾ നടത്തുന്നതിനാണ് പരിധി നിശ്ചയിക്കുന്നത്. നിലവിൽ അൺലിമിറ്റഡ് ഇടപാടുകൾ നടത്താനുള്ള സൗകര്യമാണ് നിർത്തലാക്കാൻ പോകുന്നതെന്നാണ് വിവരം.
യുപിഐ ഇടപാടുകൾ നിയന്ത്രിക്കുന്ന നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇക്കാര്യത്തിൽ റിസർവ് ബാങ്കുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്ത് നടക്കുന്ന 80 ശതമാനം പണമിടപാടുകളും യുപിഐ വഴിയാണെന്നാണ് കണക്ക്. ഈ സാഹചര്യത്തിൽ ചില റിസ്കുകൾ ഒഴിവാക്കാൻ സൗജന്യ ഇടപാടുകൾ 30 ശതമാനം വരെ നിയന്ത്രിക്കാനാണ് എൻപിസിഐയുടെ നിർദേശം.
ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടനുണ്ടായേക്കും. നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ആവശ്യകതയും ഗുണവും ഉൾപ്പെടെ നിർദേശത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചതിന് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ. ഇക്കാര്യം ചർച്ച ചെയ്യാൻ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും യോഗം ചേർന്നിട്ടുണ്ടെന്നാണ് വിവരം. എൻപിസിഐയുടെ നിർദേശം നിലവിൽ വരികയാണെങ്കിൽ ഡിസംബർ 31ന് ശേഷം യുപിഐ ഇടപാടുകൾക്ക് പരിധിയുണ്ടാകും.
Comments