ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവയിൽ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 250 കടന്നു. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. രണ്ടര ദശലക്ഷം ജനങ്ങളെ ഭൂചലനം ബാധിച്ചതായാണ് കണക്ക്.
ഭൂചലനത്തിൽ കൊല്ലപ്പെട്ടവരിൽ അധികവും മദ്രസ വിദ്യാർത്ഥികളാണെന്ന് പടിഞ്ഞാറൻ ജാവ ഗവർണർ റിദ്വാദ് കാമിൽ വ്യക്തമാക്കി. സ്കൂൾ വിട്ട ശേഷം മതപഠനത്തിന് പോയതായിരുന്നു ഇവർ.
തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പ്രിയപ്പെട്ടവർക്കയി തിരച്ചിൽ നടത്തുന്നവർ ജാവയിലെ നൊമ്പരപ്പെടുത്തുന്ന കാഴ്ചയാണെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇസ്ലാമിക് ബോർഡിംഗ് സ്കൂൾ, ആശുപത്രി, പൊതുകെട്ടിടങ്ങൾ എന്നിവയടക്കം നൂറോളം കെട്ടിടങ്ങൾ നാമാവശേഷമായതായാണ് വിവരം.
ഭൂചലനത്തിന് ശേഷം ഇതുവരെ 25 തുടർചലനങ്ങൾ ഉണ്ടായതായാണ് വിവരം. ജനങ്ങളോട് ഭാഗികമായി തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ നിന്നും പുറത്തിറങ്ങി നിൽക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ മഴ പെയ്യാൻ സാദ്ധ്യതയുള്ളതിനാൽ, ഉരുൾപൊട്ടൽ ഭീഷണിയും നിലനിൽക്കുന്നുണ്ട്.
ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്പത്തിൽ ഇന്ത്യ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. അടിയന്തിര ഘട്ടത്തിൽ ഇന്തോനേഷ്യക്കൊപ്പം നിൽക്കുകയാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. ദുരന്തത്തിൽ വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കറും അനുശോചനം രേഖപ്പെടുത്തിയിരുന്നു.
Comments