ന്യൂഡൽഹി: ടെക് ലോകത്തെ പ്രധാന കമ്പനികളായ ട്വിറ്ററിനും മെറ്റയ്ക്കും ആമസോണിനും പിന്നാലെ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഗൂഗിളും. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് 10,000-ത്തോളം ജീവനക്കാരെയാകും പിരിച്ചുവിടുകയെന്നാണ് റിപ്പോർട്ട്. ആൽഫബെറ്റിന്റെ ആറ് ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി പദ്ധതിയിടുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് പിരിച്ചുവിടലിന് പിന്നിലെന്നാണ് വിവരം.
ജീവനക്കാരുടെ പ്രകടനം വിലയിരുത്താൻ പുതിയ റാങ്കിംഗ്, പെർഫോമൻസ്, ഇംപ്രൂവ്മെന്റ് പ്ലാൻ തുടങ്ങിയ പദ്ധതികൾ കമ്പനി ആവിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വളരെ മോശം പ്രകടനം കാഴ്ച വയ്ക്കുന്ന ജീവനക്കാരെയാകും പിരിച്ചുവിടുകയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 2023-ന്റെ തുടക്കത്തോടെയാകും പിരിച്ചുവിടൽ ആരംഭിക്കുക.
പുതിയ പെർഫോമൻസ് മാനേജ്മെന്റ് സിസ്റ്റത്തിലെ റേറ്റിംഗ് ഓപ്ഷൻ വഴി മേധാവികൾക്ക് ടീം അംഗങ്ങളെ റേറ്റ് ചെയ്യാനും അതനുസരിച്ച് അവർക്ക് ബോണസും മറ്റ് ഗ്രാന്റുകളും നൽകുന്നത് ആസൂത്രണം ചെയ്യാനും സഹായിക്കും.
ഗൂഗിൾ ആൽഫാബെറ്റ് പിരിച്ചുവിടൽ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ മാസങ്ങൾ മുൻപ് സിഇഒ സുന്ദർ പിച്ചൈ സൂചനകൾ നൽകിയിരുന്നു. കാര്യക്ഷമമായി പ്രവർത്തിക്കാനും ഉത്പന്നങ്ങൾ മെച്ചപ്പെടുത്താനും ഉപഭോക്താക്കളെ സഹായിക്കാനും കഴിയുന്ന പദ്ധതികൾ നടപ്പിലാക്കണമെന്നും ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു. 2022-ന്റെ രണ്ടാം പാദത്തിൽ ഗൂഗിളിന്റെ വരുമാനത്തിൽ വൻ ഇടിവ് സംഭവിച്ചതായി റിപ്പോർട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പിരിച്ചുവിടലും.
Comments