ന്യൂഡൽഹി : നിയമസഭ ചേരാൻ തീരുമാനിച്ച സാഹചര്യത്തിൽ ഓർഡിനൻസ് അപ്രസക്തമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെ സർവകലാശാലകളിൽ നിയമങ്ങൾ ലംഘിച്ചുവെന്ന് കോടതി അംഗീകരിച്ചുകഴിഞ്ഞു. ഇനിയുള്ള കാര്യങ്ങൾ കോടതി തന്നെ തീരുമാനിക്കുമെന്ന് ഗവർണർ പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിഥികൾക്ക് സഞ്ചരിക്കാൻ ആറ് മാസത്തേക്ക് മൂന്ന് ഇന്നോവ കാറുകൾ ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പിന് അയച്ച കത്തിനെക്കുറിച്ചും ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. കാറുകൾ വാടകയ്‌ക്ക് ആണ് ആവശ്യപ്പെട്ടത് എന്ന് അദ്ദേഹം വ്യക്തമാക്കി. അത് വിഷയമാക്കേണ്ട കാര്യമില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.
സർക്കാർ ഉദ്യോഗസ്ഥർ രാജ്ഭവൻ മാർച്ചിൽ പങ്കെടുത്തതിൽ ഗവർണർ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി. ഗവർണർക്കെതിരെ എൽഡിഎഫ് നടത്തിയ പ്രതിഷേധത്തിലാണ് സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുത്തത്. ഇതിനെതിരെ ബിജെപിയാണ് പരാതി നൽകിയത്. ഗവർണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടിയത്.
Comments