കോഴിക്കോട്: പത്തനംതിട്ട റവന്യൂ വകുപ്പിലെ എൽഡി ക്ലർക്ക് നിയമനത്തിലുണ്ടായ വീഴ്ച അനധികൃത നിയമന മാഫിയയുടെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. എല്ലാ മേഖലയിലും ഇടുതുസർക്കാർ അരാജകത്വമാണ് കാണിക്കുന്നതെന്നും ബിജെപി പറഞ്ഞു.
എൽഡി ക്ലർക്ക് നിയമനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്, സംസ്ഥാന വ്യാപകമായി അനധികൃത നിയമന മാഫിയ പ്രവർത്തിക്കുന്നു എന്നുള്ളതിന് തെളിവാണ്. കേരളത്തിൽ ഇത്തരം മാഫിയകളുടെ പ്രവർത്തനം ശക്തമാണ്. ജില്ലാ കളക്ടറുടെ യൂസർ ഐഡി ദുരുപയോഗം ചെയ്യുക എന്നുള്ളത് ഇതുവരെ കേട്ടുകേൾവി പോലുമില്ലാത്ത കാര്യമാണ്. വലിയൊരു വീഴ്ച തെളിഞ്ഞിട്ടും റവന്യൂ മന്ത്രി ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
പത്തനംതിട്ടയിൽ റവന്യൂ വകുപ്പിലെ എൽഡി ക്ലർക്ക് നിയമനത്തിലായിരുന്നു വീഴ്ച സംഭവിച്ചത്. സംഭവം വലിയ വിവാദമാകുകയും ചെയ്തിരുന്നു. 25 പേരെ തിരഞ്ഞെടുത്തതിന് ശേഷം അതിൽ 2 പേർക്ക് മാത്രം ആദ്യം നിയമന ഉത്തരവ് നൽകുകയും ഇവർ വേഗം ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ശേഷിക്കുന്ന 23 പേർക്ക് നിയമന ഉത്തരവ് പോസ്റ്റൽ വഴി അയച്ചത്. തിരഞ്ഞെടുത്ത 25 പേർക്കും ഒരുപോലെ, ഒരേസമയം നിയമന ഉത്തരവ് നൽകണമെന്ന ചട്ടം ലംഘിച്ചായിരുന്നു നീക്കം.
കൊല്ലം ജില്ലക്കാരായ രണ്ട് ഉദ്യോഗാർത്ഥികൾക്കാണ് നിയമന ഉത്തരവ് വേഗം കൈമാറിയത്. നിലവിൽ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. രണ്ട് പേർക്ക് സീനിയോറിറ്റി ലഭിക്കുന്നതിനായി മറ്റുള്ള 23 പേരുടെ നിയമന ഉത്തരവ് വൈകിച്ചുവെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എൻജിഒ സംഘ് ആരോപിച്ചു. കളക്ടറുടെ ചേംബറിനുള്ളിലെത്തി ഇവർ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
Comments