ടെൽ അവീവ്: ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾക്കിടെ ഖത്തറിൽ ഇറാൻ ആക്രമണം നടത്തിയേക്കാമെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ സേന മേധാവി. മേഖലയിൽ അസ്ഥിരത പടർത്താനും ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെ അട്ടിമറിക്കാനും ഇത്തരം ഒരു നീക്കത്തിലൂടെ സാധിക്കുമെന്ന് ഇറാൻ കണക്കുകൂട്ടുന്നതായി ഇസ്രയേൽ പ്രതിരോധ സേന മേധാവി മേജർ ജനറൽ അഹരൂൺ ഹലൈവ വ്യക്തമാക്കുന്നു.
ശരിയായ രീതിയിൽ ഹിജാബ് ധരിച്ചില്ല എന്ന് ആരോപിച്ച് 21 വയസ്സുകാരിയായ മാഹ്സാ അമീനിയെ ഇറാൻ പോലീസിലെ സദാചാര സംരക്ഷണ സേന മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഇറാനിൽ ആരംഭിച്ച ഹിജാബ് വിരുദ്ധ പ്രക്ഷോഭം ലോകമെമ്പാടും വ്യാപിക്കുകയാണ്. പ്രക്ഷോഭത്തിനിടെ ഇതുവരെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറിലധികം പേരെ ഇറാൻ പോലീസ് കൊലപ്പെടുത്തിയിരുന്നു. ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ ഇറാനിൽ ജയിലിലാണ്.
ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുന്നോടിയായി ഇറാൻ ഫുട്ബോൾ ടീം ദേശീയ ഗാനം ബഹിഷ്കരിച്ചിരുന്നു. മാഹ്സാ അമീനിക്ക് ആദരം അർപ്പിച്ചു കൊണ്ടും ഇറാനിലെ ഹിജാബ് നിയമത്തിനും പൗരോഹിത്യ ഭരണകൂടത്തിനുമെതിരെ പ്രതിഷേധിച്ച് കൊണ്ടുമായിരുന്നു ഇറാൻ ഫുട്ബോൾ ടീമിന്റെ ദേശീയഗാന ബഹിഷ്കരണം.
ഇറാൻ ഫുട്ബോൾ ടീമിന്റെ പ്രതിഷേധത്തെ അനുകൂലിച്ച് ലോകമെമ്പാടും നിരവധി പേർ രംഗത്ത് വന്നിരുന്നു. തിരികെ നാട്ടിൽ എത്തിയാൽ ഇറാൻ ഫുട്ബോൾ ടീമിലെ എത്ര പേർ ജീവനോടെ ഉണ്ടാകും എന്ന് ആർക്കും ഉറപ്പ് പറയാനാകില്ലെന്നാണ് ഇറാൻ ഫുട്ബോൾ ആരാധകർ ആശങ്കപ്പെടുന്നത്.
Comments