മംഗളൂരു : മംഗളൂരു സ്‌ഫോടനക്കേസ് പ്രതികൾക്ക് കേരളവുമായി അടുത്ത ബന്ധമെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. കൊച്ചിയിലും തമിഴ്‌നാട്ടിലെ മധുരയിലും വെച്ചാണ് ആസൂത്രണം നടന്നത്. കർണാടക ഡിജിപി പ്രവീൺ സൂദും ഇക്കാര്യം വ്യക്തമാക്കി. മംഗളൂരുവിൽ വലിയ സ്‌ഫോടനത്തിനാണ് തീവ്രവാദികൾ ലക്ഷ്യമിട്ടത്. രാജ്യത്തിന്റെ ക്രമസമാധാനം തകർക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അരഗ ജ്ഞാനേന്ദ്ര വ്യക്തമാക്കി.
സ്‌ഫോടനത്തിലെ മുഖ്യകണ്ണി മുഹമ്മദ് ഷാരിഖ് ആശയവിനിമയം നടത്താൻ ഫോൺ ഉപയോഗിച്ചിരുന്നില്ല. ഇയാൾ എല്ലാ കാര്യങ്ങളും നേരിട്ടാണ് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ പ്രതിയെ കണ്ടെത്താൻ പോലീസ് വളരെയധികം ബുദ്ധിമുട്ടിയെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.
കേസിലെ പ്രതി മുഹമ്മദ് ഷാരിഖ് അഞ്ച് ദിവസത്തോളം ആലുവയിൽ താമസിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 13 മുതൽ 18 വരെ അഞ്ച് ദിവസമാണ് ഷാരിഖ് എറണാകുളം ആലുവയിൽ തങ്ങിയത്. ഇത് സംബന്ധിച്ച അന്വേഷണം പോലീസ് നടത്തുന്നുണ്ട്.
വ്യാജ ഹിന്ദുപേരിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. സ്‌ഫോടനത്തെക്കുറിച്ചുള്ള വിവരങ്ങൾ ചോർന്നാൽ ഏതെങ്കിലും ഹിന്ദു സംഘടനകളുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. മംഗളൂരു സ്‌ഫോടന കേസ് പ്രതി ഷാരിഖിന് കോയമ്പത്തൂർ സ്‌ഫോടനത്തിലും പങ്കുണ്ടെന്ന് കർണാടക പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
സ്‌ഫോടനത്തിന്റെ പ്രധാന സൂത്രധാരൻ അബ്ദുൾ മദീൻ താഹ ദുബായിലിരുന്നാണ് ഓപ്പറേഷനുകൾ നിയന്ത്രിച്ചതെന്നും പോലീസ് കണ്ടെത്തി. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം വ്യാപിപ്പിച്ചു.
Comments