ന്യൂഡൽഹി : നിലവിലെ ആഗോള വെല്ലുവിളികൾ നേരിടാൻ ഇന്ത്യൻ നാവിക സേന ശക്തമാണെന്ന് നാവികാ സേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ. സമകാലിക ലോകത്തിലെ യാഥാർത്ഥ്യങ്ങളെല്ലാം വെല്ലുവിളി നിറഞ്ഞതാണ്. ഇന്ത്യൻ മഹാസമുദ്രത്തിനപ്പുറം പസഫിക്കിൽ നിന്നുള്ള വെല്ലുവിളികളും നേരിടാനുള്ള കരുത്തിലേയ്ക്ക് ഇന്ത്യൻ നാവിക പട മാറിയിരിക്കുന്നുവെന്നും നാവിക സേനാ മേധാവി പറഞ്ഞു.
ഇന്തോ-പസഫിക് മേഖലാ പ്രതിരോധ സംവാദമെന്ന പേരിൽ ഡൽഹിയിൽ നടക്കുന്ന പരിപാടിയുടെ നാലാം വാർഷികത്തിൽ സംസാരിക്കവേയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളികളും സാദ്ധ്യതകളും ഹരികുമാർ വിവരിച്ചത്. ഇന്തോ-പസഫിക് സമുദ്രമേഖലയിലെ മുന്നേറ്റം എന്ന വിഷയത്തിലൂന്നിയാണ് ഇത്തവണ ചർച്ചകൾ പുരോഗിക്കുന്നത്. 2019ൽ ബാങ്കോക്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ട പ്രതിരോധ രംഗത്തെ സംവാദത്തിന്റെ നാലാം സമ്മേളനമാണ് ഇന്ന് ആരംഭിച്ചത്.
ഇന്ത്യൻ മഹാസമുദ്രത്തിൽ നാം സുരക്ഷയൊരുക്കുമ്പോൾ ഭീഷണികൾ പലതാണ്. സ്വന്തം നാട്ടിൽ നിന്നും അയൽരാജ്യത്തുനിന്നും ഒരേ സമയം ഭീഷണി നേരിടുന്ന അപൂർവതയും നമ്മുടെ പ്രത്യേകതയാണെന്നും നാവിക സേനാ മേധാവി പറഞ്ഞു. ഇന്ത്യൻ മഹാസമുദ്രം കേന്ദ്രീകരിച്ചാണ് ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ബാഹ്യശക്തികളെ നേരിടേണ്ടി വരുന്നതെന്ന് ഹരികുമാർ വ്യക്തമാക്കി.
ഇതിനിടെ ആഗോളതലത്തിലെ ഭീഷണികൾ ഇന്ന് അതിരുകളില്ലാതെ വ്യാപിക്കുന്നു. പസഫിക്കിൽ ഏതാനും വർഷങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന യുദ്ധ സമാന അന്തരീക്ഷം ഇന്ത്യയുടെ സമുദ്രമേഖലയ്ക്കും ദീർഘകാല ദൃഷ്ടിയിൽ ബാധിക്കുമെന്നും ഹരികുമാർ മുന്നറിയിപ്പ് നൽകി. കരയിലും കടലിലും ആകാശത്തും എന്തിന് സൈബർ ലോകത്തിലെ വെല്ലുവിളികളും നാവിക സേനയ്ക്കും ബാധകമാണെന്നും ഹരികുമാർ ചൂണ്ടിക്കാട്ടി.
Comments