ന്യൂഡൽഹി: കാമുകനിൽ നിന്ന് വധഭീഷണി ഉണ്ടെന്ന് കാണിച്ച് മകൾ നൽകിയ പരാതിയിൽ അന്ന് പോലീസ് നടപടി എടുത്തിരുന്നെങ്കിൽ മകൾ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നെന്ന് ശ്രദ്ധ വാക്കറിന്റെ പിതാവ് വികാസ് വാക്കർ. 2020 നവംബർ 23നാണ് അഫ്താബിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ശ്രദ്ധ മഹാരാഷ്‌ട്രയിലെ പാൽഘറിലെ തുലിഞ്ച് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
മാദ്ധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് കത്തിന്റെ കാര്യത്തെ കുറിച്ച് അറിയുന്നതെന്നും വികാസ് പറയുന്നു. ‘ ശ്രദ്ധ പോലീസ് സ്‌റ്റേഷനിൽ കത്ത് നൽകിയതിനെ കുറിച്ച് അറിയില്ല. പോലീസ് കടുത്ത അനാസ്ഥയാണ് കാണിച്ചത്. കത്ത് കിട്ടിയ കാര്യം ഒരിക്കൽ പോലും പോലീസ് ഞങ്ങളെ വിളിച്ച് അറിയിച്ചില്ല. മകൾ ഇങ്ങനെ ഒരു പരാതി തന്നിട്ടുണ്ടെങ്കിൽ പോലീസ് ഒരിക്കലെങ്കിലും അതേക്കുറിച്ച് ഞങ്ങളെ അറിയിക്കണമായിരുന്നുവെന്നും’ വികാസ് പറയുന്നു.
അഫ്താബിൽ നിന്ന് വധഭീഷണിയുണ്ടെന്നും നിരന്തരമായി മർദ്ദിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ശ്രദ്ധ പോലീസിൽ പരാതി നൽകിയത്. ‘ അവൻ എന്നെ ശ്വാസം മുട്ടിച്ച് കൊല്ലാനാണ് നോക്കിയത്. എന്നെ കൊല്ലും എന്ന് എപ്പോഴും പറയും. കൊന്ന് കഷണങ്ങളാക്കി എറിഞ്ഞു കളയുമെന്നാണ് പറയുന്നത്. ഇതുപോലെ മർദ്ദിക്കാൻ തുടങ്ങിയിട്ട് ആറ് മാസമായി. പക്ഷേ പരാതി നൽകാൻ ധൈര്യം ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് പരാതി നൽകുന്നത്. അഫ്താബ് മർദ്ദിക്കുന്നതിനെ കുറിച്ചും കൊല്ലാൻ ശ്രമിക്കുന്നതിനെ കുറിച്ചുമെല്ലാം അവന്റെ മാതാപിതാക്കൾക്ക് അറിയാം. ഞങ്ങൾ ഒരുമിച്ചാണ് ജീവിക്കുന്നതെന്നും അവർക്കറിയാം. ഇനി അയാളോടൊപ്പം ജീവിക്കാൻ താത്പര്യമില്ല. എന്നെ അയാൾ എപ്പോൾ വേണമെങ്കിലും കൊല്ലാൻ ശ്രമിച്ചേക്കാമെന്നും’ പരാതിയിൽ പറയുന്നുണ്ട്.
Comments