ന്യൂഡൽഹി: അസം-മേഘാലയ അതിർത്തിയിലെ വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ മേഘാലയ മുഖ്യമന്ത്രി കൊർണാട് സാഗ്മ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. സംഭവം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്നതാണ് ആവശ്യം.
കഴിഞ്ഞ ദിവസം അതിർത്തിയിലുണ്ടായ വെടിവെയ്പ്പിൽ അസം വനം വകുപ്പ് ഉദ്യോഗസ്ഥനും മേഘാലയയിൽ നിന്നുള്ള അഞ്ച് പേരുമാണ് മരണപ്പെട്ടത്. അതിർത്തിയിൽ നിന്ന് മരംമുറിക്കുന്നത് സംബന്ധിച്ച തർക്കമാണ് വെടിവെയ്പ്പിൽ കലാശിച്ചത്. തടിമുറിച്ച് കടത്തിയവരെ അസം പോലീസ് പിടികൂടിയിരുന്നു. ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആളുകൾ വനം വകുപ്പിന്റെ ഓഫീസ് വളഞ്ഞതോടെയാണ് സംഘർഷമുണ്ടായത്.
പ്രശ്നം വഷളാകാതിരിക്കുന്നതിനായി സംസ്ഥാനത്തെ ഏഴു ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ മേഘാലയ സർക്കാർ റദ്ദാക്കി. ക്രമസമാധാനം തകർക്കുന്ന തരത്തിൽ സമൂഹ മാദ്ധ്യമങ്ങൾ ഉപയോഗിക്കുമെന്നും അതിനാലാണ് അവയ്ക്ക് വിലക്കേർപ്പെടുത്തിയതെന്നാണ് സർക്കാരിന്റെ വാദം. പ്രഖ്യാപനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments