ബ്രസ്സൽസ് : റഷ്യയെ ഭീകരവാദ ഫണ്ടിംഗ് നടത്തുന്ന രാജ്യമായി പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ. യുക്രെയ്‌നിലെ ഊർജ്ജ സൗകര്യങ്ങൾ, ആശുപത്രികൾ, സ്‌കൂളുകൾ, ഷെൽട്ടറുകൾ എന്നിവ തകർക്കുകയും സാധാരണക്കാർക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തുകൊണ്ട് രാജ്യം ഭീകരവാദത്തിനാണ് ഫണ്ട് നൽകുന്നത് എന്ന് യൂറോപ്യൻ യൂണിയൻ വിമർശിച്ചു. ഈ പ്രമേയത്തെ യൂറോപ്യൻ നിയമനിർമ്മാതാക്കളും അനുകൂലിച്ചു.
യുക്രെയ്ൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്‌കി ഇതിനെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തി. യുക്രെയ്നിലും ലോകമെമ്പാടുമുള്ള ഭീകരവാദം അവസാനിപ്പിക്കാൻ റഷ്യയെ എല്ലാ തലങ്ങളിലും ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. റഷ്യയെ ഭീകരവാദത്തിന്റെ സ്പോൺസറായി പ്രഖ്യാപിക്കണമെന്ന് അമേരിക്കയോടും മറ്റ് രാജ്യങ്ങളോടും സെലൻസ്‌കി അഭ്യർത്ഥിക്കുകയും ചെയ്തു. റഷ്യൻ സൈന്യം സാധാരണക്കാരെയാണ് ലക്ഷ്യമിടുന്നത് എന്നും യുക്രെയ്ൻ പ്രസിഡന്റ് പറഞ്ഞു.
യുക്രേനിയൻ ഊർജ വ്യവസ്ഥയ്‌ക്കെതിരായ റഷ്യൻ ആക്രമണത്തെ ‘മാനുഷികതയുടെ വ്യക്തമായ ലംഘനം’ എന്നാണ് ഐക്യരാഷ്‌ട്രസഭയിലെ ഫ്രഞ്ച് അംബാസഡർ വിശേഷിപ്പിച്ചത്.
എന്നാൽ മോസ്‌കോ ഇത് പൂർണമായും നിഷേധിച്ചു. ‘യൂറോപ്യൻ പാർലമെന്റിനെ വിഡ്ഢിത്തത്തിന്റെ സ്‌പോൺസറായി പ്രഖ്യാപിക്കാൻ നിർദ്ദേശിക്കുന്നുവെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
Comments